കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്ന് പിടിച്ചെടുത്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗങ്ങളില്‍ എങ്ങനെ ഒരു മുസ്ലിം ആകാം എന്ന ഭാഗം മതേതര സമൂഹത്തിന് അംഗീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ പാഠഭാഗം പഠിപ്പിച്ചാല്‍ മുസ്ലിം സമുദായത്തിലെ കുരുന്നുകളുടെ മനസ് ദുഷിക്കാനിടവരുമെന്നതില് തര്‍ക്കമില്ലെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
മതപഠനത്തിനു വേണ്ടിയാണെങ്കില്‍പോലും ഇതു പരിഗണിക്കാനാവാത്ത പാഠഭാഗമാണ്. ഇസ്ളാം മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള വഴി ഇതല്ല. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍, മതപഠനത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും ഒരു സ്ഥാപനത്തില്‍ പഠിപ്പിച്ചാല്‍ സര്‍ക്കാരിന് അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള ഉചിതമായ നടപടി സ്വീകരിക്കാനാവും. മതേതര സ്വഭാവമുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി പുസ്തകം പഠിപ്പിച്ചിരുന്നതായി ഡി.ഇ.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതു പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റു കുരുന്നുകളുടെ മനസിനെയും ദുഷിപ്പിച്ചിട്ടുണ്ടാകും. മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ തന്നെ എന്തു വിലകൊടുത്തും മതേതരത്വം സംരക്ഷിക്കപ്പെടണം. മതപരമായ പഠനങ്ങള്‍ക്കു വേണ്ടിയാണീ പാഠഭാഗമെന്ന വാദമുണ്ടെങ്കിലും ഇതു മതേതര സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യം വിചാരണക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു. പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിവാദ പാഠപുസ്തകത്തിന്റെ പ്രസാധകരായ മുംബയ് സ്വദേശികളായ ദാവൂദ് വെയ്ദ്, സഹീല്‍ സെയ്ദ്, സമീദ് അഹമ്മദ് ഷേക്ക് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
അറസ്റ്റിലായ പ്രതികള്‍ക്കെതിരെ മതിയായ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു കഴിഞ്ഞെന്നും മറ്റു പ്രതികളെ അറസ്റ്റു ചെയ്യാനുണ്ടെന്ന കാരണത്താല്‍ ഇവരെ കസ്റ്റഡിയില്‍ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നും വിലയിരുത്തി ദാവൂദ് വെയ്ദ്, സഹീല്‍ സെയ്ദ്, സമീദ് അഹമ്മദ് ഷേക്ക് എന്നിവര്‍ക്ക് സോപാധിക ജാമ്യം അനുവദിച്ചു.
50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആള് ജാമ്യം നില്ക്കുന്നവര് മലയാളിയായിരിക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കേരളം വിട്ടു പോകരുത്, അടുത്ത രണ്ടു മാസത്തേക്ക് വെള്ളിയാഴ്ചകളില്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, പാസ്പോര്‍ട്ട് ഹാജരാക്കണം, മറ്റു പ്രതികളുടെ അറസ്റ്റ് തടയുകയോ മറ്റു കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുത് എന്നിങ്ങനെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: