ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാത്താവളത്തിലെ ഭീകരാക്രമണക്കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാ മസൂദ് അസറാണ് മുഖ്യപ്രതി.
മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍, ഷഹീദ് ലത്തീഫ്, കാഷിഫ് ജാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. നാലു പേരും പാക്കിസ്ഥാനികളാണ്.
ഭീകരാക്രമണം നടത്തിയ, പിന്നീട് സൈന്യം വധിച്ച നസീര്‍ ഹുസൈന്, അബുബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയൂം എന്നിവരും പ്രതികളാണ്. ആക്രമണം ആസൂത്രണം ചെയ്തതും മുഴുവന്‍ സഹായങ്ങളും നല്കിയതും ഭീകരര്‍ക്ക് പരിശീലനം നല്കിയതും അസറാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി അവര്‍ പാക്കിസ്ഥാനിലും പാക്കധിനിവേശ കശ്മീരിലും ഭീകരപരിശീലന കേന്ദ്രങ്ങള്‍ തുറന്നു. ഭാരതത്തില്‍ ആക്രമണം നടത്താനും രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും അവര്‍ ഗൂഢാലോചന നടത്തി.
പരിശീലനവും ആയുധങ്ങളും നല്കി അവര്‍ ഭീകരരെ ഭാരതത്തിലേക്ക് കടത്തിവിട്ടു. പഞ്ചാബിലെത്തിയ അവര്‍ ഇന്നോവ ടാക്സി തട്ടിയെടുത്തു. ഡ്രൈവറുടെ മൊബൈല്‍ തട്ടിയെടുത്ത ശേഷം ഡ്രൈവറെ കൊന്നു. ജനുവരി ഒന്നിനു നടന്ന ഭീകരാക്രമണത്തില്‍ ഏഴു സൈനികര്‍ വീരമൃത്യു വരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: