ന്യൂദല്‍ഹി: അസാധുവാക്കിയ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യായിരം രൂപക്ക് മുകളിലുള്ള നിക്ഷേപം ഇനി ഒറ്റത്തവണ മാത്രം. ഇത്രയും നാള് നിക്ഷേപിക്കാതിരുന്നതിന് മതിയായ വിശദീകരണവും നല്‍കണം.
രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്കുന്ന വിശദീകരണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ഇവ കൈമാറും. അയ്യായിരത്തിന് മുകളില്‍ ഒന്നിലധികം തവണ നിക്ഷേപിക്കുന്നവര്‍ ഉറവിടം വ്യക്തമാക്കണം. പല തവണകളായി അയ്യായിരത്തിന് മുകളില്‍ പണം നിക്ഷേപിച്ചാലും ഇതേ നടപടി നേരിടേണ്ടി വരും. അയ്യായിരത്തില്‍ താഴെ എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കാം. കെവൈസി നിബന്ധനകള്‍ പാലിച്ചിട്ടുള്ള അക്കൗണ്ടില്‍ മാത്രമാണ് പണം നിക്ഷേപിക്കാന്‍ സാധിക്കുക.
കെവൈസി ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് അര ലക്ഷം രൂപ വരെയാക്കി പരിമിതപ്പെടുത്തും. അവസാന നിമിഷം വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നത് തടയുന്നതിനാണ് പുതിയ നിയന്ത്രണം. പഴയനോട്ടുകള്‍ നിക്ഷേപിക്കാനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കും. അതേ സമയം, കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതിയായ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനക്ക് നിയന്ത്രണം ബാധകമല്ല. അമ്പത് ശതമാനം പിഴയൊടുക്കിയാണ് പദ്ധതിയില്‍ പണം വെളിപ്പെടുത്തുന്നത്. 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് പിന്‍വലിക്കാനും സാധിക്കില്ല.
ഏത് ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റി നല്‍കും. എന്നാല്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റണമെങ്കില്‍ അക്കൗണ്ടുള്ളയാള്‍ ഇടപാട് നടത്തുമ്പോള്‍ ബാങ്കില്‍ നേരിട്ട് ഹാജരാകണമെന്നും ആര്‍ബിഐ വ്യക്തമാക്കി. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം മാറ്റി നല്‍കുന്നത് ആര്‍ബിഐ നിര്ദ്ദേശങ്ങള്ക്കനുസരിച്ചാകുമെന്ന് കേന്ദ്ര ധനവകുപ്പും വ്യക്തമാക്കി.
സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച വ്യക്തികളുടെയോ സഹകരണ സംഘങ്ങളുടെയോ കെവൈസി നിബന്ധനകള്‍ നബാര്‍ഡ് പരിശോധിച്ച് ഉറപ്പ് വരുത്തും. രണ്ട് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപം മുഴുവന്‍ പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: