തൃശൂര്‍: വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജെഎന്‍യുവില്‍ പഠനം തുടര്‍ന്ന രോഹിത് വേമുലയുടെ ആത്മഹത്യക്ക് കൊലപാതകത്തിന്റെ നിറംകൊടുത്ത് രാജ്യത്താകെ പ്രക്ഷോഭം സംഘടിപ്പിച്ച സിപിഎമ്മിന് നാട്ടകം പോളിടെക്നിക്ക് ഹോസ്റ്റലില്‍ മര്‍ദ്ദിച്ചവശരാക്കി വിഷമദ്യം നല്കിയ എസ്എഫ്ഐ ക്രിമിനലുകളുടെ ക്രൂരതയെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു.
ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പഠനം തുടരുവാനുള്ള അവസരം ഉടന്‍ പ്രഖ്യാപിക്കണം. പട്ടികവിഭാഗങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും പട്ടിണിമൂലവും ചികിത്സ നിഷേധിക്കപ്പെട്ടും മരണപ്പെടുന്നതും നിഷ്ഠൂരമായ അരുംകൊല ചെയ്യപ്പെടുന്നതുമായ സംസ്ഥാനമായി കേരളം മാറുന്നതില്‍ ആശങ്കയുണ്ട്.
മതമില്ലെന്ന് പറയുന്ന എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികള്‍ക്ക് പുലയക്കുടിലുകള്‍ എന്ന് നാമകരണം ചെയ്തത് കമ്മ്യൂണിസ്റ്റുകളുടെ തരംതാഴലുകളുടെ പ്രദര്‍ശനമാണ്. ഇത്തരം പുരോഗമനവാദികളെ മനുഷ്യത്വമുള്ളവരാക്കാന്‍ വിയര്‍ക്കേണ്ടിവരും.
നീതിന്യായ രംഗത്ത് പ്രതിഭ തെളിയിച്ച മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണനെ ആത്മഹത്യയിലേക്ക് നയിച്ച ദുരൂഹതകളെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് ശക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതികളായ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പട്ടികജാതി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ കടമ നിറവേറ്റുവാന്‍ പോലീസ് തയ്യാറാകാത്തത് കേരളം ചര്‍ച്ച ചെയ്യണം.
സൗമ്യ, ജിഷ എന്നീ കൊലപാതക കേസുകളില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളിട്ട് അട്ടിമറി നടത്തുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അന്വേഷണം തുടരുന്ന കേസുകളിലെങ്കിലും കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന നടപടി ഉണ്ടാകുന്നതിന് മുഖ്യമന്ത്രി നേരിട്ട് പട്ടികവിഭാഗ കേസുകളില്‍ മോണിറ്ററിങ്ങ് നടത്തണമെന്നും കെപിഎംഎസ് സംസ്ഥാന ഉപദേശകസമിതി ചെയര്മാന് കൂടിയായ ബാബു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: