കരുനാഗപ്പള്ളി: മനുഷ്യരുടെ സാമൂഹികജീവിതക്രമത്തില് യന്ത്രമനുഷ്യരെ എത്രമാത്രം പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ അമൃതയില്‍ നടന്ന ത്രിദിന കോണ്‍ഫറന്‍സ് ശ്രദ്ധേയമായി.
അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച കോണ്‍ഫറന്‍സ് കേന്ദ്ര നിയമവകുപ്പ് സെക്രട്ടറി സുരേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. അനുദിനം യന്ത്രവല്‍ക്കരിക്കപ്പെടുന്ന ലോകത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മാതാ അമൃതാനന്ദമയിമഠം വൈസ് ചെയര്മാന് സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായതു പോലെ അതിയന്ത്രവത്ക്കരണം (ഓട്ടോമേഷന്‍), ബൗദ്ധികമായ കമ്പ്യൂട്ടിങ്ങ് (ആര്‍ട്ടിഫിഷ്യല്‍ ഇറ്റലിജന്‍സ്) എന്നിവയാണ് സാങ്കേതിക വിദ്യയുടെ അടുത്ത മുന്നേറ്റമെന്നും റോബോട്ടിക്ക് രംഗത്തെ പുരോഗതികള്‍ സാധാരണ ജനങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെ പ്രയോജനപ്പെടുത്താനാകുമെന്നും എക്സിബിഷനുകളില്‍ സമര്‍ത്ഥിക്കുന്നു.
അമൃത സര്‍വ്വകലാശാലയിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച സോളാര്‍ ഓട്ടോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രകൃതിക്ക് അനുയോജ്യമായ ഓട്ടോയില്‍ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാനും ചാര്‍ജു ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാനുമാകും.
ഇത്തരം രണ്ട് വാഹനങ്ങള്‍ അമൃതയില്‍ ഉപയോഗിച്ചു വരുന്നു. തെങ്ങുകള്‍ ഏറെയുള്ള നാടായിട്ടും തെങ്ങുകയറ്റത്തിന് ആളുകളെ കിട്ടുന്നില്ല എന്ന പ്രശ്നത്തിന് പരിഹാരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള അമരന് എന്ന റോബോട്ട് വളരെ കൃത്യമായി പണിയെടുക്കുന്നത് ഏറെ കൗതുകം പകര്‍ന്നു. 1.6 ലക്ഷം രൂപ ചെലവു വരുന്ന ഇത് മൊബൈല്‍ ആപ്പ് വഴി നിയന്ത്രിക്കാം. കൂടാതെ ഞാറുനടുന്നതിന് നിര്‍മ്മിച്ചിട്ടുള്ള ഉപകരണം സൈക്കിളിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ചവയാണ്. അതിന് 3,000 രൂപയില്‍ താഴെ മാത്രമേ നിര്‍മ്മാണ ചെലവുള്ളൂ.
അമൃത യൂണിവേഴ്സിറ്റിയുടെ സ്കില്‍ ഡെവലപ്മെന്റ് യൂണിറ്റായ അമ്മച്ചി ലാബിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭാരമേറിയ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള ലോഡ് കാരിയിങ്ങ് ഉപകരണം ഏറെ ഉപകാരപ്രദമാണ്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ 6000 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ആയാസരഹിതമയി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മുദ്ര വാഹനവും ശ്രദ്ധേയമാണ്.
റബര്‍ ടാപ്പ്ചെയ്യുന്നതിനും യോഗ പഠിപ്പിക്കുന്നതിനും സോയില്‍ ടെസ്റ്റ് നടത്തുന്നതിനും വീട്ടിലിരുന്നു കൊണ്ട് ആശുപത്രിയില്‍ കിടക്കുന്ന രോഗികളെ ഓപ്പറേഷന് ഉള്‍പ്പെടെ നടത്തുന്നതിനുമുള്ള റോബോട്ടുകള്‍ അടക്കം നൂറിലധികം റോബോട്ടിക്ക് ഉപകരണങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സമാപന ദിവസമായ നാളെ കേന്ദ്ര നിയമ-ഐടി സഹമന്ത്രി പി.പി. ചൗധരി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: