റായ്പൂര്ഃ ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന്റെ ആരോഗ്യനില ഗുരുതരമെന്നു മാവോയിസ്റ്റുകള്‍ സര്‍ക്കാരിനെ അറിയിച്ചു. മധ്യസ്ഥര്‍ മരുന്നുമായി വരണമെന്ന് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു.
ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ വിവരം അറിയിച്ചിരിക്കുന്നത്. അലക്സ് പോളിന് കടുത്ത ആസ്മയുള്ളതായി കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. പ്രശാന്ത് ഭൂഷണ്, ബി.ഡി. ശര്‍മ, മനോജ് കുഞ്ജം എന്നിവരെ മധ്യസ്ഥരാക്കാനാണു മാവോയിസ്റ്റ് നിര്‍ദേശം.
ഇതിനിടെ അലക്സ് പോളിന്റെ മോചനവുമായി ബന്ധപ്പെട്ടു മധ്യസ്ഥനാകില്ലെന്നു പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. കളക്ടറെ സുരക്ഷിതമായി മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുകയാണെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു.
കളക്ടറെ മോചിപ്പിക്കുന്നതുവരെ മാവോവാദികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുരക്ഷാസേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഛത്തിസ്ഗഢ് – ഒഡിഷ അതിര്‍ത്തിപ്രദേശത്ത് സായുധരായ 400-ഓളം മാവോവാദികളുടെ കാവലിലാണ് കളക്ടറെ താമസിപ്പിച്ചിട്ടുള്ളത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: