കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തില്‍ നടക്കുന്ന കോടി അര്‍ച്ചന നാളെ ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 15 വരെ കോടി അര്‍ച്ചന നീണ്ടുനില്‍ക്കും. 26 ദിവസങ്ങളില്‍ 45 ല്‍പ്പരം വൈദിക ശ്രേഷ്ഠന്മാരും താന്ത്രികാചാര്യന്മാരും സംഗമിക്കുന്ന കോടി സ്തോത്ര മന്ത്രാലാപനത്താല് മുഖരിതമാകും. ലോകശാന്തിക്കും സമാധാനത്തിനും സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനും സ്വസ്ഥവും സന്തോഷ പൂര്‍ണ്ണവുമായ കുടുംബജീവിതം നയിക്കുന്നതിനും മഹാദേവന്റെ ചൈതന്യം ഒന്നു കൂടി പ്രേജ്ജ്വലിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കോടി അര്‍ച്ചനയുടെ ഭാഗമായി എല്ലാ ദിവസങ്ങളിലും വിവിധങ്ങളായ കലാ-സംസ്ക്കാരിക പരിപാടികള്‍ നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
കോടി അര്‍ച്ചനയുടെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണിക്ക് സാംസ്ക്കാരിക സമ്മേളനം നടക്കും. കാസര്‍കോട് എളനീര്‍മഠം മഠാധിപതി സ്വാമി കേശവാനന്ദഭാരതി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്, സിനിമാതാരം കവിയൂര്‍പൊന്നമ്മ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധിപേര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് കെ.സജീവന് അധ്യക്ഷത വഹിക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, ട്രസ്റ്റി രവീന്ദ്രവര്‍മ്മ രാജ എന്നിവര്‍ അനുഗ്രഹഭാഷണം നടത്തും .കോടിയാര്ച്ചനയോടനുബന്ധിച്ച് രണ്ടാം യജ്ഞവേദിയില്‍ വിവിധ പൂജകള്‍ നടക്കും. മഹാമൃത്യുഞ്ജയ ഹോമം, അഷ്ടദ്രവ്യ ഗണപതിഹോമം, ഭഗവതിസേവ, ഉമാമഹേശ്വര പൂജ, ഏകവില്വാര്‍പ്പണം തുടങ്ങി വിവിധ പ്രത്യേക പൂജകളാണ് നടക്കുക. കൂടാതെ യജ്ഞ വേദിയില്‍ 26 ദിവസവും പൂജിച്ച അതിശ്രേഷ്ഠമായ സ്വര്‍ണ്ണം, വെളളി ലോക്കറ്റുകള്‍ ആവശ്യമുളള ഭക്തര്‍ക്ക് വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ.സജീവന്, ടി.കെ.സുരേഷ്, അഡ്വ.കിഷോര്‍ കുമാര്‍, വി.പി.പ്രേമരാജന്‍, എം.കെ.ബാലകൃഷ്ണന്, എന്‍.പി.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: