തിരുവനന്തപുരം: ചലച്ചിത്രതാരം ജഗന്നാഥവര്‍മ (77) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 5.30 നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസംമൂലം ് തിങ്കളാഴ്ച മുതല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലായിരുന്നു.
ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ വാരനാട് ഗ്രാമത്തില്‍ ജനിച്ച ജഗന്നാഥവര്‍മ്മ തിരുവനന്തപുരം കാരയ്ക്കാട് ലൈനില്‍ ഗൗരീശങ്കരത്തില്‍ ആയിരുന്നു താമസം. അഭിനേതാവിനൊടൊപ്പം കഥകളി ആചാര്യനുമായിരുന്നു. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു. പ്രമുഖ കലാകാരന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടു. കേരള പോലീസില്‍ എസ്ഐ ആയി ജോലിയില്‍ പ്രവേശിച്ച ജഗന്നാഥവര്‍മ്മ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി വിരമിച്ചു.
1978ല്‍ എ. ഭീംസിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണു ചലച്ചിത്ര രംഗപ്രവേശം. ന്യൂദല്‍ഹി, നഖക്ഷതങ്ങള്‍, വടക്കന്‍ വീരഗാഥ, ലേലം, നന്ദനം, ആറാം തമ്പുരാന്, പരിണയം, റെഡ് ചില്ലീസ് പത്രംതുടങ്ങി 108 ഓളം ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. തായമ്പകയില്‍ കമ്പം മൂത്ത് 75-ാം വയസ്സില്‍ അതും അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. നിരവധി ക്ഷേത്രങ്ങളില്‍ തായമ്പക പരിപാടികളിലും പങ്കെടുത്തു.
ഭാര്യ: തൃശൂര്‍ അഞ്ചേരിമഠം സ്വദേശി ശാന്താ വര്‍മ്മ. മനുവര്‍മ്മ, പ്രിയ വര്‍മ്മ എന്നിവര്‍ മക്കളും സംവിധായകന് വിജി തമ്പി, സിന്ധു വര്‍മ്മ എന്നിവര്‍ മരുമക്കളുമാണ്. മൃതദേഹം ഗൗരിശങ്കരത്തിലും കലാഭവനിലും പൊതു ദര്‍ശനത്തിന് വച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ, ഡിജിപി ലോക്നാഥ്ബെഹ്റ, ചലച്ചിത്രനടന്മാരായ മധു, ഗോപകുമാര്‍, ബൈജു, കെടിഡിസി ചെയര്മാന് എം. വിജയകുമാര്‍, നടി സോണാനായര്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വൈകുന്നേരത്തോടെ മൃതദേഹം ചേര്‍ത്തലയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ 11ന് മൃതദേഹം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: