ചെന്നൈ: സംസ്ഥാനത്തെ ക്ഷേത്ര ഭൂമികള്‍ തിട്ടപ്പെടുത്തി വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനു തമിഴ്നാട് സര്‍ക്കാരിനു മദ്രാസ് ഹൈക്കോടതി സമയം നീട്ടിക്കൊടുത്തു. ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് വകുപ്പിനാണു നാലുമാസം കൂടി അനുവദിച്ചത്.
ജോലിയുടെ സ്വഭാവം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് എം.വൈ. ഇക്ബാല്‍, ജസ്റ്റിസ് ടി.എസ്. ശിവഗ്നനം എന്നിവരടങ്ങിയ ബഞ്ച് ഉത്തരവില്‍ പറഞ്ഞു. ലാന്‍ഡ് സര്‍വെ കമ്മിഷണര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ക്ഷേത്രഭൂമിയെക്കുറിച്ചു വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതനുസരിച്ച് ചില റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കാനുണ്ടെന്നും ബോധിപ്പിച്ചു
2009ലാണു സംസ്ഥാനത്തെ ക്ഷേത്ര ഭൂമികളെക്കുറിച്ചു തിട്ടപ്പെടുത്തി കണക്കു സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ശ്രീ വൈഷ്ണവ ധര്‍മ സംരക്ഷണ സൊസൈറ്റി പ്രസിഡന്റ് സ്വാമി ഗോവിന്ദ രാമാനുജന് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സംസ്ഥാനത്തൊട്ടാകെ 4.78 ഏക്കര്‍ ക്ഷേത്രഭൂമി ഉണ്ടെന്നാണു സൊസൈറ്റി അവകാശപ്പെട്ടത്. ഇതില്‍ പലതും രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: