കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്പ്പറേഷന് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്കു വേണ്ടി നാല്‍പ്പത് കോടിരൂപ അധികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ ഇ.പി.ലത കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്കെത്തിയപ്പോള്‍ മറുപടി പറയുകയായിരുന്നു മേയര്‍. അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടിവെള്ള പദ്ധതി ആദ്യഘട്ടം പുഴാതി, പള്ളിക്കുന്ന് എന്നീ സോണുകളിലാണ് നടപ്പിലാക്കുക. ഒന്നാംഘട്ടം പഴയ പൈപ്പുകള്‍ മാറ്റി 1.60 മുതല്‍ 500 എംഎം വരെ വലിപ്പമുള്ള പുതിയ പൈപ്പുകള്‍ സ്ഥാപിക്കും. രണ്ടാം ഘട്ടമായാണ് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ കണക്ഷനായി പൈപ്പുകള്‍ സ്ഥാപിക്കുക. തുടര്‍ന്ന് എടക്കാട്, ചേലോറ സോണുകളിലേക്കും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടിവെള്ള പദ്ധതി വ്യാപിപ്പിക്കും. കഴിഞ്ഞ മാസം ചേര്‍ന്ന അമൃത് കോര്‍കമ്മിറ്റി യോഗത്തിലെ തീരുമാനമനുസരിച്ചാണ് നടപടി. ഇവ കൂടാതെ ഗതാഗത മേഖല, ഓവുചാലുകള്‍, പാര്ക്കുക്കള്, ഓപ്പണ്‍ സ്റ്റേജ്, തുടങ്ങിയ പദ്ധതികള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളും അമൃത് നോഡല്‍ ഓഫീസര്‍ക്ക് അയച്ചുനല്‍കിയതായും മേയര്‍ പറഞ്ഞു. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പ്രസ്സ് ക്ലബ്ബ് റോഡ് ടാര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
സ്റ്റേഡിയത്തിലെ കെട്ടിടങ്ങള്‍ക്കും പഴം മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിനും കൈമാറുന്നതിനും കെട്ടിടത്തിന്റെ അളവും സ്ഥാനവും നിശ്ചയിച്ച് ഫീസിനത്തില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനമായി. വിവിധ വകുപ്പുകളില്‍നിന്ന് കോര്പ്പറേഷന് ലഭിക്കേണ്ടുന്ന തുകകള്‍ പരിശോധിച്ച് അടുത്ത കോര്പ്പറേഷന് യോഗത്തെ അറിയിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ഇന്നലെ നടന്ന കോര്പ്പറേഷന് യോഗത്തില്‍ ഉപഅജണ്ടകള് ഉള്‍പ്പടെ 61 അജണ്ടകളാണ് പരിഗണനക്കെത്തിയത്. വിവിധ വിഷയങ്ങളിലായി ടി.ഒ.മോഹനന്, എന്‍.ബാലകൃഷ്ണന്, വെള്ളോറ രാജന്, സുമാ ബാലകൃഷ്ണന്, സി.രവീന്ദ്രന്, സി.സമീര്‍, കെ.പ്രകാശന്, അഡ്വ:ലിഷാ ദീപക്, തൈക്കണ്ടി മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: