ന്യൂദല്‍ഹി: കള്ളപ്പണ വേട്ടയുടെ ഭാഗമായി പിടിച്ച നൂറു കോടി രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. വിവിധ നഗരങ്ങളില്‍ ഇതിനായി അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. നൂറ് കോടിയോളം വരുന്ന പുതിയ 2000 രൂപയുടെ നോട്ടുകള്‍ വീണ്ടും വിതരണത്തിനെത്തിക്കാനാണ് ശ്രമം. ഇതോടെ നോട്ട് ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാനാകും.
പിടിച്ചെടുത്ത നോട്ടുകള്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കാറാണുള്ളതെന്നും എന്നാല്‍ ഇപ്പോഴിത് ഈ പുതിയ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്റ് മേധാവി കര്‍ണാല്‍ സിംഗ് പറഞ്ഞു. അങ്ങനെ ഇവ വിതരണത്തിനെത്തിക്കാനാകുമെന്നും ഇതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദായനികുതി വകുപ്പിനോടും പിടിച്ചെടുത്ത പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇത്തരം ഏജന്‍സികള്‍ പിടിച്ചെടുക്കുന്ന പണവും മറ്റ് അനധികൃത സമ്പാദ്യങ്ങളും കേസ് തീരും വരെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുകയും പിന്നീട് രാജ്യത്തെ അടിയന്തര നിധിയിലേക്ക് നിക്ഷേപിക്കുകയുമായിരുന്നു.
നോട്ടുകള്‍ അസാധുവാക്കിയതോടെ വന്‍തോതില്‍ അനധികൃത പണമാണ് പിടികൂടിയിട്ടുളളത്. തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മാത്രമായി അറുപത് കോടിയോളം പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമയില്‍ നിന്ന് പുതിയ രണ്ടായിരം രൂപ നോട്ടുകളുടെ 47 ലക്ഷം രൂപ പിടികൂടി.
ഇത് ഫീസിനത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയതാണെന്നാണ് ഇയാളുടെ വാദം. ഇക്കാര്യം പരിശോധിച്ച് വരികയാണ്. കൊല്‍ക്കത്തയില്‍ പുതിയ നോട്ടുകളുടെ 21 ലക്ഷം രൂപ പിടികൂടി. താനെയിലും നാസിക്കിലും നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: