ഭരണഘടനയുടെ നിയാമകതത്വത്തില്‍ പൊതു സിവില്‍കോഡ് ഉണ്ടാവണമെന്നു രേഖപ്പെടുത്തിയതാണ്. വിവിധ കോടതികള്‍ അത് ചൂണ്ടിക്കാട്ടി നിയമനിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയുടെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയമകമ്മീഷന് രൂപം നല്കി പൊതുജനാഭിപ്രായം തേടുന്നതിന് ചുമതലപ്പെടുത്തി. ഒരു കരടും ഇതുവരെ രൂപംകൊണ്ടില്ലെന്നിരിക്കെ പൊതുസിവില്‍കോഡിനെതിരെ വിവിധ രാഷ്ട്രീയക്കാരും ചില മതനേതാക്കളും വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
ഹിന്ദുകോഡ് അടിച്ചേല്‍പ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. മതവികാരം ഊതിവീര്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ഇളക്കിവിടാനുള്ള നികൃഷ്ടമായ നീക്കമാണിതെന്ന് പറയേണ്ടതില്ല. സുപ്രീംകോടതി പൊതു സിവില്‍കോഡ് സൃഷ്ടിക്കണമെന്നല്ലാതെ ഹിന്ദു കോഡ് ബാധകമാക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭരണഘടനയിലെഴുതിവച്ച ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ചയെങ്കിലും നടന്നാല്‍ അത് ആപല്‍ക്കരമാണെന്നും മതം അപകടത്തിലെന്നും പറയുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്.
മുസ്ലിം വ്യക്തി നിയമത്തെ ഉയര്‍ത്തിക്കാട്ടിയാണ് ചിലര്‍ വല്ലാതെ വേവലാതിപ്പെടുന്നത്. എന്നാല്‍ ‘ശരിഅത്തി’ന്റെ പേരില്‍ മുത്തലാഖ് തുടരുന്നതിനെ ചോദ്യംചെയ്യുന്നത് ആ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണെന്ന സത്യം വിസ്മരിക്കുകയാണ്. മുസ്ലിം വനിതകളുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെടുന്നത് എങ്ങനെ മതത്തിന് എതിരാകുന്നു എന്നാണറിയാത്തത്?
അലഹബാദ് ഹൈക്കോടതിയും കേരളഹൈക്കോടതിയും മുത്തലാഖിനെതിരെ ശക്തമായ അഭിപ്രായ പ്രകടനമാണ് നടത്തിയിട്ടുള്ളത്. 40 വര്‍ഷം മുമ്പ് കോടതികള്‍ ഈ ദുരാചാരത്തെ ചൂണ്ടിക്കാട്ടി തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരുകളൊന്നും നടപടി സ്വീകരിച്ചിട്ടില്ല. ബഹുഭൂരിപക്ഷം മുസ്ലിം മതാനുയായികളും മുത്തലാഖിന് അനുകൂലമല്ല. സ്ത്രീകളുടെ തുല്യാവകാശത്തിനായി നിലകൊള്ളുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസ്സുകാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഇക്കാര്യത്തിലെ കാപട്യം തിരിച്ചറിയണം. മുത്തലാഖ് നിയന്ത്രിക്കാന്‍ നിയമം വേണമെന്നും വിവാഹമോചനത്തിന് ഏകീകൃത നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നുമാണ് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
മുത്തലാഖിലൂടെ ബന്ധം വേര്‍പെടുത്തിയിട്ടും പാസ്പോര്‍ട്ടില്‍നിന്ന് ജീവിത പങ്കാളിയുടെ പേര് മാറ്റാന്‍ പാസ്പോര്‍ട്ട് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ പ്രതികരണം. രാജ്യത്ത് ചില വിഭാഗങ്ങളുടെ എതിര്‍പ്പു മൂലം ഏകീകൃത സിവില്‍ കോഡ് ഇന്നും മരീചികയായി തുടരുന്നു. എന്നാല്‍, വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃത നിയമം സാധ്യമാണ്. വിവാഹം മതാചാര പ്രകാരം നടത്തണമെന്ന നിയമം നിലനിര്‍ത്തി, വിവാഹമോചനത്തിന് ഏകീകൃത നിയമം കൊണ്ടുവരാനാകും. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ എതിര്‍ക്കാത്ത പൊതു വിവാഹമോചന നിയമമാണ് വേണ്ടതെന്ന കോടതിയുടെ അഭിപ്രായം മാനിക്കപ്പെടണം. ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ക്കായി വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമമന്ത്രാലയത്തിനും ലോ കമ്മിഷനും അയച്ചുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
മുസ്ലിം പുരുഷന്മാര് ഏകപക്ഷീയമായി വിവാഹമോചനം നടത്തുന്നത് ഇസ്ലാമിക നിയമത്തിനു നിരക്കുന്നതല്ലെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുള്‍പ്പെടെയുള്ളവര്‍ വിധിന്യായങ്ങളിലൂടെ വ്യക്തമാക്കിയത് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മാസമാദ്യമാണ് സമാനമായ വിധി അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. മൂന്ന് തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചന രീതി നിയമവിരുദ്ധമെന്നാണ് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. മുത്തലാഖ് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവുമാണ്. മുത്തലാഖിലൂടെ മുസ്ലിം പുരുഷന്മാര് അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരം അനുഭവിക്കുന്നു. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ മുത്തലാഖ് നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെയും വിധിയില്‍ നിശിതമായി വിമര്‍ശിച്ചു.
ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നല്കുന്ന മൗലികാവകാശത്തിന് മുകളിലല്ല. മുസ്ലിം സ്ത്രീകള്‍ ഈ ക്രൂരത എല്ലാ സമയത്തും സഹിക്കണോയെന്ന ചോദ്യം അസ്വസ്ഥമാക്കുന്നതായാണ് കോടതി പറഞ്ഞത്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മാത്രം ഒരു രാജ്യത്തെ നിര്‍ണയിക്കില്ല. മനുഷ്യ വികാസവും സ്ത്രീകളെ സമൂഹം പരിഗണിക്കുന്നതും ഇതിന്റെ അളവുകോലാണ്. സാമൂഹ്യ പരിവര്‍ത്തനമാണ് ഭരണഘടനയിലധിഷ്ടഠിതമായ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. മുസ്ലിം സമുദായം മതത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കരുത്. വ്യക്തിനിയമത്തിന്റെ പേരിലുള്ള ലിംഗവിവേചനം രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ താത്പര്യമല്ല. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് മുത്തലാഖ് തടസ്സമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ച കാര്യം മുസ്ലിം സമുദായാംഗങ്ങളുടെ കണ്ണുതുറപ്പിക്കുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: