കണ്ണൂര്‍: പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ രണ്ടുപേര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. തിരുവനന്തപുരം വാളിക്കോട് ഒറ്റശേഖരപുരം വട്ടപ്പറമ്പ് സ്വദേശികളായ തടത്തിലകത്ത് വീട്ടില്‍ എന്‍. മനോജ് (30), തോട്ടത്തില്‍ വീട്ടില്‍ വിനോദ് ബാലന് (28) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം.സി. ആന്റണി രണ്ടു വര്‍ഷം കഠിന തടവിനും 10,000 രൂപ വീതം പിഴയയ്ക്കും ശിക്ഷിച്ചത്.
കേരള ജയില്‍ വകുപ്പില്‍ മെയില്‍ വാര്ഡന് തസ്തികയിലേക്ക് 2009 ജൂണ്‍ ആറിന് ചെറുകുന്ന് ഗേള്‍സ് ഹൈസ്കൂളിലെ പരീക്ഷാ സെന്ററില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ശ്രമിച്ചുവെന്നാണ് കേസ്. യഥാര്‍ത്ഥ മേല്‍വിലാസത്തിലും വ്യാജമേല്വിലാസത്തിലുമായി പിഎസ്സി പരീക്ഷാ സെന്ററില്‍ നിന്ന് മനോജ് സമ്പാദിച്ച ഹാള്‍ ടിക്കറ്റ് ഉപയോഗിച്ചും മനോജിന് വേണ്ടി വിനോദ് പരീക്ഷ എഴുതാന്‍ എത്തി.
പരീക്ഷാ സെന്ററില്‍ ഉദ്യോഗാര്‍ത്ഥികള്‍ പേരെഴുതി ഒപ്പിട്ടപ്പോള്‍ സെന്ററിന്റെ ചുമതലയുള്ള പരീക്ഷാ ചീഫിന് സംശയം തോന്നി. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ആള്‍മാറാട്ടക്കഥ പുറത്തായി. പിഎസ്സി നല്കിയ പരാതിയിലാണ് കണ്ണപുരം പോലീസ് കേസെടുത്തത്. പ്രോസിക്യൂഷനു വേണ്ടി കാന രാമകൃഷ്ണന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: