മണിപ്പൂരില്‍ നാഗാ ഭീകരര്‍ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹം ആക്രമിച്ച് 18 സൈനികരെ കൊലപ്പെടുത്തിയപ്പോഴും, ഉറിയിലെ സൈനിക ക്യാമ്പ് അക്രമിച്ച് ബീഹാര്‍ റെജിമെന്റിലെയും ദോഗ്ര റെജിമെന്റിലെയും 19 സൈനികരെ കൊലപ്പെടുത്തിയപ്പോഴും തിരിച്ചടിക്ക് തയ്യാറെടുത്ത ഇന്ത്യന്‍ കരസേനയുടെ ആക്രമണ പദ്ധതികള്‍ രൂപപ്പെട്ടത് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ തലച്ചോറിലാണ്.
മ്യാന്മറിലെ ഭീകര താവളങ്ങളില്‍ കയറിയടിച്ച എലൈറ്റ് പാരാ ഫോഴ്സ് നൂറിലേറെ നാഗാ ഭീകരരെ വധിച്ചതായി പിന്നീട് തെളിഞ്ഞു. ഉറി ആക്രമണത്തിന് മറുപടി നല്കി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ കരസേനയുടെ മിന്നാലാക്രമണങ്ങള്‍ നടന്നപ്പോള്‍ മരണസംഖ്യ അമ്പതിലേറെയെന്ന് പാക്ക് പോലീസും സ്ഥിരീകരിച്ചു. അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് (മിന്നലാക്രമണങ്ങള്‍) ഇന്ത്യന്‍ കരസേന വിജയകരമാക്കിയപ്പോള്‍, ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്കിയ ലഫ്.ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവ സമ്പത്ത് രാജ്യത്തിന് സഹായകമായി.
മൂന്നുപതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തില്‍ ‘ഓപ്പറേഷണല്‍ എക്സ്പീരിയന്‍സ്’ എന്ന വലിയ നേട്ടം ഗൂര്‍ഖാ റജിമെന്റിലെ മുന്‍ ലഫ്. ജനറല്‍ ലച്ചുസിങ് റാവത്തിന്റെ മകനുണ്ട്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍, പ്രത്യേകിച്ചും കശ്മീരില്‍ അത്യന്തം സംഘര്‍ഷാവസ്ഥ തുടരുന്ന കാലത്ത് കരസേനാ മേധാവി സ്ഥാനത്തേക്ക് ബിപിന്‍ റാവത്തിനെ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് വ്യക്തം. സൈനിക മേധാവിയായിരുന്ന പിതാവിന്റെ മകനും ഗൂര്‍ഖാ റജിമെന്റില്‍തന്നെയാണ് തുടക്കം. ഡറാഡൂണിലും ഷിംലയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍നിന്ന് പാസായി കരസേനയിലെത്തി. പിതാവ് നയിച്ച അഞ്ചാം ഗൂര്‍ഖാ റൈഫിള്‍സ് യൂണിറ്റിനെ നയിക്കാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട് ബിപിന്‍ റാവത്തിന്.
ബാരാമുള്ള ജില്ലയിലെ ഉറിയില്‍ കമ്പനി കമാണ്ടന്റായും വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ 11-ാം ഗൂര്‍ഖാ ബറ്റാലിയന് കമാണ്ടറായും പ്രവര്‍ത്തിച്ച ബിപിന്‍ റാവത്ത് വടക്കന്‍ കശ്മീരിലെ ഭീകരകേന്ദ്രമായ സോപോറില്‍ രാഷ്ട്രീയ റൈഫിള്‍സിനെയും നയിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ദാഗല്‍ ഡിവിഷന് (19-ാം ഇന്‍ഫന്ററി ഡിവിഷന്) ചുമതലയില്‍ എല്‍ഒസിയുടെ പൂര്‍ണ്ണ ചുമതല നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയില്‍ എല്‍എസിയുടെ പൂര്‍ണ്ണ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. നാഗാലാന്റ്, മണിപ്പൂര്‍, ആസാം എന്നിവിടങ്ങളിലെ ഭീകരസാന്നിധ്യ മേഖലകളിലും ബിപിന്‍ റാവത്ത് വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പൂനയിലെ തെക്കന്‍ കമാണ്ടിന്റെ മേധാവിയായി പ്രവര്‍ത്തിച്ച കാലത്ത് ഗുജറാത്തിലെ പാക്ക് അതിര്‍ത്തികളുടെ സംരക്ഷണവും നിര്‍വഹിച്ചിട്ടുണ്ട്. മിലിറ്ററി ഓപ്പറേഷന് ഡയറക്ട്രേറ്റിലും, മിലിറ്ററി രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ലഫ്. ജനറല്‍ ബിപിന്‍ റാവത്ത്. ഓപ്പറേഷണല്‍ കമാണ്ടിലെ വൈദഗ്ധ്യത്തിന് റാവത്തിന് ലഭിച്ചത് അഞ്ചോളം സൈനിക ബഹുമതികളാണ്.
കരസേനയില്‍ ബിപിന്‍ റാവത്തിനെക്കാള്‍ സീനിയര്‍ ഉദ്യോഗസ്ഥരായ ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി ആംഡ് കോറിലെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണ്. സര്‍വ്വീസിലെ ഭൂരിഭാഗവും ജോധ്പൂരിലെ സൈനികാസ്ഥാനത്തുതന്നെയായിരുന്നു അദ്ദേഹത്തിന്റെ സേവനം. തെക്കന്‍ സൈനിക കമാണ്ടറും മലയാളിയുമായ ലഫ്. ജനറല്‍ ഹാരിസ് കരസേനയിലെ മികച്ച ഉദ്യോഗസ്ഥന്മാരില് മുമ്പന്തിയിലുള്ള ഉദ്യോഗസ്ഥനാണ്. മെക്കനൈസ്ഡ് ഇന്‍ഫന്ററി ഓഫീസര്‍ എന്ന നിലയില്‍ ഹാരിസ് മികച്ച പ്രകടനം കരിയറിലുടനീളം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ അതിര്‍ത്തി സാഹചര്യങ്ങളില്‍ നിയന്ത്രണ രേഖയുമായും ഭീകരവിരുദ്ധ പോരാട്ടങ്ങളുമായും അടുത്ത് പരിചയമുള്ള ലഫ്.ജനറലിനെ തെരഞ്ഞെടുക്കുകയെന്ന ദൗത്യം മാത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. അത് വളരെ മികച്ച രീതിയില്‍ നിയമന സമിതി നിര്‍വഹിക്കുകയും ചെയ്തു. ജാതിയും മതവും തിരിച്ചുള്ള വിലകുറഞ്ഞുള്ള രാഷ്ട്രീയപ്പോരിലേക്ക് സൈന്യത്തെ ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ്-ഇടത് രാഷ്ട്രീയക്കാരുടെ ശ്രമം ഒരിക്കല്‍ക്കൂടി ജനമധ്യത്തില്‍ പരിഹാസ്യമാക്കപ്പെടുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു.
പാക്കിസ്ഥാന്റെ കരസേനാ മേധാവി, ഐഎസ്ഐ മേധാവി തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം അടുത്തിടെ ചില മാറ്റങ്ങളുണ്ടായിരുന്നു. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രതിരോധനയമുള്ള പാക്കിസ്ഥാനിലെ മാറ്റങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് ന്യൂദല്‍ഹി നിരീക്ഷിച്ചത്. പുതിയ കരസേനാ, വ്യോമസേനാ മേധാവിമാരുടെ നിയമനത്തിലും ഇക്കാര്യങ്ങള്‍ പ്രതിഫലിച്ചു. പുതിയ പാക്ക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബാവ്ജ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളയാളാണ്. ഇതിനുപുറമേ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയില്‍ അടക്കം നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച പരിചയവുമുണ്ട് ബാവ്ജയ്ക്ക്. ജനറല്‍ ബിപിന്‍ റാവത്തും യുഎന്‍ സമാധാന സേനയില്‍ മേധാവിയായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാക്ക് സൈനിക മേധാവി ബാവ്ജ ജമാഅത്ത് ഉദ് ദവ നേതാവ് ഹാഫിസ് സെയ്ദിന്റെ അടുത്തയാളാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും കൂടുതല്‍ ശക്തമാകാനുള്ള സാധ്യതകളാണ് ഇതെല്ലാം നല്‍കുന്നത്. അതിര്‍ത്തി മേഖലയിലെ പ്രവര്‍ത്തന പരിചയമുള്ള അതിസമര്‍ത്ഥനായ സൈനികമേധാവിയെ കണ്ടെത്തുകയെന്ന സ്വാഭാവികമായ തീരുമാനം മാത്രമാണ് കേന്ദ്രം കൈക്കൊണ്ടതെന്ന് പ്രതിരോധ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. വ്യോമസേനയുടെ മേധാവിയായി നിയമിതനായ ബി.എസ് ധനോവ കാര്‍ഗില്‍ യുദ്ധകാലത്ത് ഫൈറ്റര്‍ സ്ക്വാഡ്രനെ കമാണ്ട് ചെയ്ത് പാക്ക് കേന്ദ്രങ്ങളില്‍ ബോംബിംഗ് നടത്തിയിട്ടുള്ള സൈനിക ഉദ്യോഗസ്ഥനാണ്. കാര്‍ഗില്‍ യുദ്ധ വീരനായാണ് അദ്ദേഹം സൈന്യത്തില്‍ വിശേഷിപ്പിക്കപ്പെടുന്നതും.
റിസര്‍ച്ച് ആന്റ് അനലിസിസ് വിങ്, കേന്ദ്രരഹസ്യാന്വേഷണ വിഭാഗം എന്നിവയിലും പുതിയ മേധാവിമാര്‍ അടുത്തിടെ ചുമതലയേറ്റിരുന്നു. റോയുടെ മേധാവി അനില്‍ ദസ്മാന ബലൂചിസ്ഥാന്‍ സ്പെഷ്യലിസ്റ്റ് ആണ്. ബലൂചിസ്ഥാനിലെ പാക്ക്-ചൈന സംയുക്ത സംരംഭമായ ഗ്വദാര്‍ തുറമുഖത്തിന്റെ നിര്‍മാണം വര്‍ഷങ്ങളായി മുടക്കുന്നത് ദസ്മാനയാണെന്ന് ചിലര്‍ കുറ്റപ്പെടുത്താറുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി റോയില്‍ തന്നെയാണ് ഈ മധ്യപ്രദേശ് കേഡര്‍ ഐപിഎസുകാരന്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് ദസ്മാന. ഐബി ചീഫായ രാജീവ് ജെയിനാവട്ടെ കശ്മീര്‍ വിഷയങ്ങളില്‍ പ്രത്യേക വൈദഗ്ധ്യമുള്ളയാള്‍. നിരവധി വര്‍ഷങ്ങളായി ഐബിയുടെ കശ്മീര്‍ ഡസ്ക്കിന്റെ ചുമതല നിര്‍വഹിക്കുന്ന രാജീവ് ജെയിന്റെ പുതിയ ദൗത്യവും കശ്മീരിന് പ്രാധാന്യം നല്‍കുന്നതായിരിക്കും.
ഇത്തരത്തില്‍ കശ്മീരിനെയും പാക്കിസ്ഥാനെയും കേന്ദ്രീകരിച്ച് അതിസമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ നിരയെ ചുമതല ഏല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവലിന്റെ മേല്‍നോട്ടത്തിലാണ് പുതിയ മേധാവിമാരുടെ തെരഞ്ഞെടുപ്പുകള്‍ നടന്നതെന്നതും ശ്രദ്ധേയം. കരസേനാ മേധാവിയുടെ നിയമനത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ വിവാദമാക്കിയപ്പോള്‍ പാക്കിസ്ഥാന് അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അത്യന്തം സംഘര്‍ഷഭരിതമായ കശ്മീരിനെയും പാക്കിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങളെയും നേരിടാന്‍ ഇന്ത്യ ബൃഹത് പദ്ധതി തയ്യാറാക്കുകയാണെന്ന് ആശങ്കപ്പെടുന്ന പ്രതിരോധ വിദഗ്ധര്‍ പാക്കിസ്ഥാനില്‍ ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: