മാവേലിക്കര: പോലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനമുറകള്‍ ഉപേക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് പുല്ലുവില നല്കി സ്റ്റേഷനുകളില്‍ മൂന്നാംമുറ തുടരുന്നു.
കുറത്തികാട് സ്റ്റേഷനില്‍ സിഐടിയു തൊഴിലാളിക്കു നേരെ നടന്ന ക്രൂര മര്‍ദ്ദനത്തിനു പിന്നാലെ നൂറനാട് പോലീസ് സ്റ്റേഷനില്‍ ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിനു നേരെ ക്രൂരമര്‍ദ്ദനം.
എസ്ഐയുടെ അസാന്നിദ്ധ്യത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ഭരണിക്കാവ് സ്വദേശി രാജേന്ദ്രദാസാണ് രാജേഷിനു നേരെ ക്രൂര മര്‍ദ്ദനം അഴിച്ചു വിട്ടത്.
രാജേഷിനെ താഴെ ഇരുത്തിയ ശേഷം മുട്ടേല്‍ കയറി നില്ക്കുക, കൈ പത്തികളില്‍ ബൂട്ടിട്ടു ചവിട്ടുക, ഇരുകൈകളും ജനലഴികളില്‍ പിടിപ്പിച്ച ശേഷം കമ്പിവടിക്ക് അടിക്കുക തുടങ്ങിയ മര്‍ദ്ദനങ്ങളാണ് രാജേന്ദ്രദാസ് നടത്തിയത്. ചില സിപിഎം നേതാക്കളുമായി അവിശുദ്ധ കൂട്ടുകെട്ടുള്ള രാജേന്ദ്രദാസ് ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് രാജേഷിനെ മര്‍ദ്ദിച്ചത്.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാജേഷ് മര്‍ദ്ദന വിവരം കോടതിക്ക് മുന്‍പാകെ വിശദീകരിച്ചു. രാജേഷിനെ അകാരണമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യകാരി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പോലീസ് കംപ്ലയന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്ന് രാജേഷിന്റെ ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: