മലപ്പുറം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. രൂപേഷിന്റെ ഹര്‍ജി പരിഗണിച്ച മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നിരോധിത സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്തതിന് നിലമ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കിയത്. ഈ കേസ് കോടതി 25ലേക്ക് മാറ്റി.
കനത്ത സുരക്ഷാ സന്നാഹത്തിനിടയിലും മാവോയിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് രൂപേഷ് കോടതിയിലെത്തിയത്. തണ്ടര്‍ ബോള്‍ട്ടിന്റെയും പോലീസിന്റെയും കാവലില്‍ വാഹനത്തില്‍ കോടതി വളപ്പിലെത്തിച്ചപ്പോള്‍ മുതല്‍ രൂപേഷ് മുദ്രാവാക്യം മുഴക്കി. മാധ്യമ പ്രവര്ത്തകര്ക്കൊന്നും മുഖം നല്‍കാനനുവദിക്കാതെ രൂപേഷിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതിയിലേക്ക് കൊണ്ടുപോയി. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് തന്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് രൂപേഷ് നല്കിയ ഹര്‍ജി ജഡ്ജി എസ്.എസ്. വാസന് അംഗീകരിച്ചു. കോയമ്പത്തൂരില്‍ ജീവന് ഭിഷണിയുണ്ടെന്നും മകളെ കാണണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് രൂപേഷ് ഉന്നയിച്ചത്. ഇതിനെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സുരേഷ്കുമാര്‍ എതിര്‍ത്തെങ്കിലും അദ്ദേഹത്തിന്റെ വാദങ്ങള്‍ കോടതി നിരസിച്ചു. അഡ്വ.മുഹമ്മദ് ഷരീഫാണ് രൂപേഷിനു വേണ്ടി ഹാജരായത്.
2010ല്‍ നിലമ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. നിരോധിത സംഘടനയില്‍ അംഗമാകുക, അതില്‍ പ്രവര്‍ത്തിക്കുക, ലഘുലേഖകളും മാഗസിനുകളും വിതരണം ചെയ്യുക തുടങ്ങിയതിനാണ് കേസ്. യുഎപിഎ 20, 38 വകുപ്പുകള്‍ പ്രകാരം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കല്‍, പരമാധികാരം ചോദ്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ രൂപേഷിനു മേല്‍ ചുമത്തിയിട്ടുണ്ട്. ഇതൊഴിവാക്കണമെന്ന് രൂപേഷിന്റെ അഭിഭാഷകന് വാദിച്ചു. ഈ കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി 25ലേക്ക് മാറ്റിവെച്ചു.
2015 മെയ് നാലിന് കോയമ്പത്തൂരില്‍ വെച്ചാണ് രൂപേഷനേയും ഭാര്യ ഷൈനയേയും കേരള, കര്‍ണ്ണാടക, ആന്ധ്ര സംയുക്ത പോലീസ് സേന പിടികൂടിയത്. സംസ്ഥാനത്ത് ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ട്. ഇക്കഴിഞ്ഞ 24ന് കരുളായി ഉള്‍വനത്തില്‍ കുപ്പു ദേവരാജ്, കാവേരി എന്നീ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതറിഞ്ഞ് രൂപേഷ് പ്രതിഷേധ സൂചകമായി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: