പാലക്കാട്: പട്ടികജാതിക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കഞ്ചിക്കോട്ട് സിപിഎമ്മിന്റെ അക്രമത്തിനിരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പട്ടികജാതിക്കാരെ തെരഞ്ഞുപിടിച്ച് ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയാണ്. ദളിതരുടെ മൗലികാവകാശവും, പൗരസ്വാതന്ത്ര്യവും, സാമൂഹ്യനീതിയും നല്കാന് കഴിയാത്തവര്‍ ജാതിയില്ലാ വിളംബരവുമായി നടന്നിട്ട് ഒരുകാര്യവുമില്ലെന്നും സിപിഎമ്മിന്റെ കപടനാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതിപ്പേരുള്ള നിരവധി പാര്‍ട്ടി നേതാക്കന്മാരും പോളിറ്റ് ബ്യൂറോ അംഗങ്ങളുമുണ്ട്. അവരാരും ഇന്നും ജാതിപ്പേര് ഉപേക്ഷിച്ചിട്ടില്ലെന്ന് കുമ്മനം പറഞ്ഞു.
അണികള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്കിയിരിക്കുകയാണ്സിപിഎം. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത പോലീസുകാര്‍ക്കെതിരെ വെല്ലുവിളിയും ഉയര്‍ത്തുന്നു.
ചില പോലീസുകാര്‍ നിഷ്പക്ഷമായി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ അസഹിഷ്ണുതപൂണ്ടാണ് വിഎസും കോടിയേരിയും പോലീസിനു നേരെ തിരിഞ്ഞത്.
കഞ്ചിക്കോട്ടെ സിപിഎം ഗുണ്ടായിസം പോലീസ് കണ്ടില്ലെന്നു നടിക്കുന്നു. പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ചില പോലീസുകാര്‍ അകാരണമായി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചമക്കുകയാണ്. പോലീസിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ല.
കോട്ടയം നാട്ടകം പോളിടെക്നിക്കില്‍ ദളിത് വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി. കേരളത്തിലിന്ന് സിപിഎമ്മിന്റെ ദളിത് വേട്ടയാണ്. സ്ത്രീകളുടെ നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു,പാവങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നു.
ആഭ്യന്തരവകുപ്പ് ദയനീയ പരാജയമാണ്. കഴിഞ്ഞദിവസം വടക്കഞ്ചേരിയിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാനെത്തിയ വനവാസികളെ പീഡിപ്പിക്കുകയാണുണ്ടായത്. സിപിഎമ്മിന്റെ അക്രമത്തിനെതിരെ അതിനിരയായവരെ അണിനിരത്തിബഹുജന മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാഅധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കള്ളക്കേസില്‍ കുടുക്കി പുതുശ്ശേരിയില്‍ പോലീസ് അറസ്റ്റുചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കസബ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും പോലീസ് ഭീഷണിപ്പെടുത്തുകയുണ്ടായി. ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേതൃത്വം നല്കി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന്, ആര്‍എസ്എസ് ജില്ലാശാരീരിക് ശിക്ഷണ്‍പ്രമുഖ് ഇ. രവീന്ദ്രന്, താലൂക്ക് കാര്യവാഹ് ഗിരീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍. ഷണ്മുഖന്, ജനറല്‍ സെക്രട്ടറി പ്രതാപന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: