കൊച്ചി: ആലുവ സിറിയന്‍ ചര്‍ച്ച് റോഡില്‍ പൊതുസ്ഥലത്ത് നിന്ന മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. ജൂണ്‍ 23 നാണ് ആലുവ സ്വദേശിയും നിര്‍ദ്ധന കുടുംബാംഗവുമായ സുരേഷ് മരം വീണ് മരിച്ചത്.
കമ്മീഷന് ആലുവ പൊതുമരാമത്ത് നിരത്ത് വിഭാഗത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മരം അപകടാവസ്ഥയിലായിരുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ആലുവ നഗരസഭ സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു.
എന്നാല്‍ പരാതിയോടൊപ്പം സമര്‍പ്പിച്ച പത്രറിപ്പോര്‍ട്ടില്‍ നിന്നും റോഡിലേയ്ക്ക് കയറിയാണ് മരം നിന്നതെന്നും മരം അപകടാവസ്ഥയിലായിരുന്നെന്നും കമ്മീഷന് മനസിലാക്കി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് കമ്മീഷന് തള്ളി. വാഹനതിരക്കും വൈദുതി ലൈനുകളുടെ തടസവും കാരണം മരം മുറിക്കാന്‍ തൊഴിലാളികളെ കിട്ടുന്നില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാട് ശരിയല്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ദുതിരാശ്വാസ നിധിയില്‍ നിന്നും സുരേഷിന്റെ കടുംബത്തിന് രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നതായി പത്രറിപ്പോര്‍ട്ടില്‍ നിന്നും മനസിലാക്കുന്നതായി ഉത്തരവില്‍ പറഞ്ഞു. വാടകവീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കമ്മീഷന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി.തുക നല്കിയ ശേഷം രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: