ശബരിമല: സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഓസണേറ്ററിന്റെ തകരാറുമൂലമാണ് വെളളത്തില്‍ കോളിഫോം ബാക്ടീരയയുടെ അളവ് കൂടാന്‍ കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് സജീവന് . പ്ലാന്റിന് ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. ഇതുവരെ അവര്‍ അനുമതി ആവശ്യപ്പെട്ടിട്ടുമില്ല. ഇപ്പോള്‍ പരീക്ഷണ പ്രവര്‍ത്തനമാണ് നടക്കുന്നത്.
പ്ലാന്റിന്റെ അവസാന ഘട്ടങ്ങളില്‍ പോരായ്മകളുണ്ട്. എല്ലാ ടോയ്ലറ്റുകളേയും പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതുമൂലം ഇവിടെനിന്നുമുള്ള മലിനജലം ബയ്ലി പാലത്തിന്റെ അടിയിലൂടെ ഞുണങ്ങാറിലേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാല്‍ ബയ്ലി പാലത്തിന് താഴെ തടയണനിര്മ്മിച്ചതുമൂലം മലിനജലം ഇവിടെ കെട്ടിക്കിടക്കുകയാണ്.
മഴപെയ്താല്‍ ഇത് ഞുണങ്ങാറിലൂടെ പമ്പയിലേക്ക് ഒഴുകിയെത്തും. ഇത് പമ്പുചെയ്ത് സീവേജ്ട്രീറ്റുമെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കണമെന്ന് നിരവധിതവണ നിര്‍ദ്ദേശം നല്‍കിയിട്ടും നടപടിയായിട്ടില്ല. പ്ലാന്റ് ഇനിയും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. അഞ്ച് എംഎല്‍ഡി ശേഷിയുള്ള പ്ലാന്റില്‍ മൂന്നു എംഎല്‍ഡി മലിനജലമാണ് എത്തുന്നത്. സന്നിധാനത്തെ വിവിധ ടോയ്ലെറ്റുകളില് നിന്ന് പൈപ്പ് സ്ഥാപിച്ച് പ്ലാന്റുമായി ബന്ധിപ്പിക്കാത്തതാണ് കാരണം. ഇവയെല്ലാം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ പൂര്‍ണ്ണതോതില്‍ ഇവയുടെ പ്രവര്‍ത്തനം നടപ്പാകുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: