ന്യൂദല്‍ഹി: ആദായനികുതി പരിധി നാലുലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും. നിലവില്‍ രണ്ടരലക്ഷമാണ് പരിധി. ഇത് ഇടത്തരം വരുമാനക്കാര്‍ക്ക് വലിയ നേട്ടമാകും. 4ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം ആദായ നികുതിയും പത്തുലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം നികുതിയും നല്‍കേണ്ടിവരും. 10-15 ലക്ഷം പരിധി പുതുതായി കണക്കാക്കുന്ന സ്ലാബാണ്. 15-20 ലക്ഷം വരുമാനക്കാര്‍ക്ക് 20 ശതമാനം നികുതി ഈടാക്കും. ഇരുപത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി ചുമത്തുക.
നിലവില്‍ രണ്ടരലക്ഷംവരെ നികുതിയീടാക്കുന്നില്ല. രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെ 10 ശതമാനം നികുതി. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 20 ശതമാനം നികുതി. പുതിയ നിര്‍ദ്ദേശം നടപ്പാക്കുന്നതോടെ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നേര് പകുതിയായി കുറയും. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി ചുമത്തിയിരുന്നത് 20 ലക്ഷത്തിന് മുകളിലേക്കാക്കി ഉയര്‍ത്തും.
നോട്ട് നിരോധനം നടപ്പാക്കി, പൗരന്മാരുടെ നികുതി വരുമാനത്തിന്മേല് കൃത്യമായ പരിശോധനകള്‍ ആരംഭിച്ചതോടെ നികുതി വരുമാനത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതേ തുടര്‍ന്നാണ് നികുതിദായകര്‍ക്ക് വലിയ ഇളവുകള്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം ഫെബ്രുവരി ആദ്യവാരത്തില്‍ നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ നികുതി നിരക്കുകളില്‍ ഇളവുകളുണ്ടാകുമെന്ന ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.
ജനക്ഷേമകരമായ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ബജറ്റവതരിപ്പിക്കുകയാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ ലക്ഷ്യം. പൊതുബജറ്റിനോടൊപ്പം ഇതാദ്യമായി റെയില്‍ ബജറ്റുകൂടി കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നതിനും ഇത്തവണത്തെ ബജറ്റവതരണം സാക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: