കോട്ടയം: നാട്ടകം പോളിടെക്നിക്കില്‍ ദളിത് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട അദ്ധ്യാപകരെയും പൂര്വ്വവിദ്യാര്ത്ഥികളെയുമടക്കം പട്ടികജാതി വര്‍ഗ പീഡനനിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് കളക്ടറേറ്റിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് തിരുനക്കരയില്‍നിന്നും മാര്‍ച്ച് ആരംഭിക്കും. സിപിഎമ്മും പോഷകസംഘടനകളും കേരളത്തില്‍ അനുവര്‍ത്തിച്ച് വരുന്ന ദളിത് പീഡനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാട്ടകം പോളിടെക്നിക്കില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ ക്രൂരമായ പീഡനം.
നാട്ടകം കോളേജും പോളിടെക്നിക്കും ഹോസ്റ്റലും എസ്എഫ്ഐയുടെ മര്‍ദ്ദന കേന്ദ്രമായി മാറ്റിയിരിക്കുന്നു. എസ്എഫ്ഐയുടെ ക്രിമിനല്‍ വത്ക്കരണത്തെ അദ്ധ്യാപകര്‍ പിന്തുണയ്ക്കുകയും അക്രമികളെ സംരക്ഷിക്കുകയുമാണ്. പോളിടെക്നിക്കിലെ അദ്ധ്യാപകരായ മോഹനന്, സലീംരാജ്, ബാബു തുടങ്ങിയവരുടെ അറിവോടെയാണ് കോളേജില്‍ പീഡനങ്ങള്‍ അരങ്ങേറുന്നത്.
ഹോസ്റ്റലില്‍ പട്ടികജാതി വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ബ്ലോക്കിന് പുലയക്കുടി എന്ന് പേരിട്ടത് മുഴുവന്‍ ദളിത് സമൂഹത്തേയും അവഹേളിക്കുന്നതിന് തുല്യമാണ്. ഇപ്പോള്‍ കോളേജില്‍ നടന്ന റാഗിംങ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അന്വേഷിക്കുന്നതിനോടൊപ്പം കോളേജ് ഹോസ്റ്റല്‍ താവളമാക്കി പുറത്തുനിന്നുള്ള മിഥുന്, റിജേഷ്, ആരോമല്‍ എന്നിവരുടെ പങ്കും അന്വേഷണവിധേയമാക്കണം.
പ്രതികളെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രം കേസെടുത്താല്‍ പോരാ. അദ്ധ്യാപകര്‍, വാര്ഡന്, പുറത്തുനിന്നെത്തി ഹോസ്റ്റല്‍ താവളമാക്കിയവര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി പട്ടികജാതി വര്‍ഗ പീഡന നിയമപ്രകാരം കേസെടുക്കണം. ഈ വിഷയത്തില്‍ കേന്ദ്ര പട്ടികജാതി വര്‍ഗ കമ്മീഷനെ ബിജെപി സമീപിക്കുമെന്നും എന്‍.ഹരി പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് എന്നവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: