കോട്ടയം: നാട്ടകം പോളിടെക്നിക്കില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ അക്രമം.
ഇന്നലെ സിഎംഎസ് കോളേജിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് എസ്എഫ്ഐക്കാര്‍ അക്രമം അഴിച്ച് വിട്ടത്.
പഠിപ്പുമുടക്കുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. സംഘടിച്ചെത്തിയ എസ്എഫ്ഐക്കാര്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെ പോലീസെത്തി എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ എസ്എഫ്ഐക്കാര്‍ ഇരുമ്പുവടികളുമായി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു. യൂണിവേഴ്സിറ്റി ചെയര്‍മാര്‍ അജയ്നാഥ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റിജേഷ്.കെ.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശരത് ശിവന്, ജില്ലാ കണ്‍വീനര്‍ അരുണ്‍.കെ.സി, ജോയിന്റ് കണ്‍വീനര്‍ മണിക്കുട്ടന്, വിഭാഗ് ജോയിന്റ് കണ്‍വീനര്‍ പി.എസ്.വിഷ്ണു, ജില്ലാ സമിതിയംഗങ്ങളായ ഗോകുല്‍, അക്ഷയ്, അരുണ്‍, അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐക്കാര്‍ അക്രമം നടത്തുന്നതിനെതിരെ സിഎംഎസ് കോളേജിലെത്തിയ പിജി വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഇവരുടെ ബൈക്ക് കത്തിക്കുകയും ചെയ്തു. പി.ജി.വിദ്യാര്‍ത്ഥിയായ വിഷ്ണുവിനെയും അദ്ദേഹത്തിന്റെ സുഹൃത്തായ ജിഷ്ണുവിനുമാണ് മര്‍ദ്ദനമേറ്റത്.
കോളേജ് കവാടത്തില്‍ ഇവരെ തടഞ്ഞ് അടിച്ച് ഓടിച്ചശേഷം ഇവര്‍വന്ന ബൈക്ക് തള്ളി കോളേജ് ഗ്രൗണ്ടിലെത്തിച്ച് എസ്എഫ്ഐക്കാര്‍ കത്തിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ വിഷ്ണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: