ബര്‍ലിന്‍ : ബര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് ലോറി ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് യഥാര്‍ഥ പ്രതിയാണോയെന്ന സംശയത്തിലാണ് പോലീസ്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഒരാള്‍ പിടിയിലാകുന്നത്. എന്നാല്‍ പിടിയിലായ യുവാവ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജര്‍മനിയില്‍ എത്തിയത്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത യുവാവ് ചെറിയ കുറ്റങ്ങള്‍ക്ക് പോലീസിന്റെ പിടിയിലുമായിട്ടുണ്ട്. എന്നാല്‍, അന്നൊന്നും ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടോയെന്ന കാര്യത്തെ കുറിച്ച് പോലീസിന് അറിവൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ ടെമ്പല്‍ഹോഫ് വിമാനത്താവളമായി ഉപയോഗിച്ചിരുന്ന അഭയാര്‍ത്ഥി ഹോസ്റ്റലിലാണ് യുവാവ് താമസിച്ചിരുന്നത്.
സമാനമായ രീതിയില്‍ കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 86 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: