കോട്ടയം: നാട്ടകം പോളിടെക്നിക്കിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. രാവിലെ 11 മണിയോടെ തിരുനക്കര മൈതാനത്ത് നിന്നും പ്രകടനമായി കളക്ട്രേറ്റിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് യാതൊരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഭവത്തില്‍ ജനം ടിവി കോട്ടയം റിപ്പോര്‍ട്ടര്‍ ശ്രീജിത് ചന്ദ്രന് ഉള്‍പ്പെടെ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
എസ്എഫ്ഐ പ്രവര്‍ത്തകരുടെ കുത്തകയായിരുന്ന നാട്ടകം പോളിടെക്നിക്ക് ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ഥികള്‍ അടക്കം റാഗിങ്ങിന് വിധേയമാകുന്ന സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അവിനാശ് എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥി ക്രൂരറാഗിങ്ങിന് വിധേയനായ സംഭവം പുറത്തുവന്നതോടെയാണ് ഇതിനെതിരേ ജനവികാരം ശക്തമായത്. വിഷയത്തില്‍ എബിവിപി ഉള്‍പ്പെടെയുളള സംഘടനകള്‍ ദിവസങ്ങളായി പ്രതിഷേധം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: