മുഹമ്മ: വേമ്പനാട്ടുകായലില്‍ അനധികൃതമായി നടക്കുന്ന മല്ലി കക്കാ ഖനനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ പദ്ധതികളുമായി രംഗത്ത്. തണ്ണീര്‍മുക്കം ബണ്ടിന് വടക്ക് ഭാഗത്തുള്ള മല്ലി കക്കാ വാരി തെക്ക് ഭാഗത്ത് പ്രത്യേകം മുളകൊണ്ട് തയ്യാറാക്കിയ കൂടുകളില്‍ നിക്ഷേപിച്ച് സംരക്ഷിക്കാനാണ് പദ്ധതി. ബണ്ടിന്റെ തെക്ക് ഭാഗത്ത് അനധികൃത മല്ലികക്കാ ഖനനം വ്യാപകമായത് മൂലം കക്കായുടെ ഉല്‍പ്പാദനം കുറഞ്ഞു. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. മല്ലി കക്കാ വാരുന്ന തൊഴിലാളികള്‍ക്ക് പാട്ട ഒന്നിന് 45 രൂപ വീതം നല്‍കാനും തീരുമാനമായി. 35 ലക്ഷം രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംഘങ്ങള്‍ക്ക് മൂന്നു കോടി രൂപ പ്രവര്‍ത്തന ഫണ്ടായി ലഭിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ. എസ്. ദാമോദരന്‍ പറഞ്ഞു..
മല്ലി കക്കാ വാരലിനെതിരെ സഹകരണ സംഘങ്ങളും ഏ-ട്രിയും രംഗത്തുവന്നതോടെയാണ് പുതിയ നടപടിയ്ക്ക് നീക്കങ്ങള്‍ ആരംഭിച്ചത്. കായലില്‍ ഉപ്പ് രസം കൂടുതലായി ഉണ്ടാകുന്ന സമയത്ത് ബണ്ടിന്റെ വടക്കന്‍ മേഖലകളില്‍ ലക്ഷക്കണക്കിന് കക്കാ കുഞ്ഞുങ്ങള്‍ പെരുകാറുണ്ട്. സാധാരണ ഗതിയില്‍ ഒമ്പത് മാസം കൊണ്ടാണ് കക്കാ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത്. എന്നാല്‍ മല്ലിയുടെ അത്രയും വലുപ്പമാകുമ്പോള്‍ ഒരു വിഭാഗം കക്കാ തൊഴിലാളികള്‍ രാത്രിയുടെ മറവില്‍ കക്കാ വാരി നിസാര വിലയ്ക്ക് താറാവിന് തീറ്റയ്ക്കായി വില്‍ക്കുന്നു. ഇരുപത് മില്ലിയില്‍ താഴെയുള്ള കൊല്ലിവല ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ പാടില്ല എന്ന് നിയമം കാറ്റില്‍ പറത്തിയാണ് അനധികൃത കക്കാ ഖനനം നടത്തുന്നത്. ഒരു വര്‍ഷം 40,000 ടണ്‍ കക്കയാണ് വേമ്പനാട്ട് കായലില്‍ നിന്ന് ലഭിച്ചിരുന്നത്. ഇത് കൂടാതെ 10,000 ടണ്ണോളം മല്ലികക്കാ ഇനത്തില്‍ നഷ്ടമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: