ഭക്തിക്ക് പല ഭാവങ്ങളുണ്ട്. ആ ഭാവങ്ങളില്‍ക്കൂടി ഭക്തിനിഷ്ഠ വ്രതമായിക്കരുതിയിരുന്ന പല പുരാണ കഥാപാത്രങ്ങളെയും ആചാര്യന്മാര് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരം ഭക്തിഭാവങ്ങളെയും ഓരോ ഭാവത്തിന്റെയും വിധേയരെയും താഴെ പറയുന്നു.
ഭാവം വിധേയര്‍
സന്മനസ്സ് – അര്ജ്ജുനന്
ബഹുമനസ്സ് – ഇക്ഷ്വാകു
പ്രീതി – വിദുരന്‍
വിരഹം – ഗോപസ്ത്രീകള്‍
ഇതരവിചികിത്സ – ഉപമന്യു
മഹിമ അഥവാ ഖ്യാതി – യമന്‍
തദര്ത്ഥപ്രാണസ്ഥാനം – ഹനുമാന്
തദീയത – ഉപരിചരവസു
സര്വതത്ഭാവം -പ്രഹ്ലാദന്
അപ്രതികൂലത – ഭീഷ്മര്‍
അര്ജ്ജുനന് ഭഗവാനോട് സഖിത്വഭാവത്തിലും സഹോദരഭാവത്തിലും സന്മനസ്സോടുകൂടിയും കഴിഞ്ഞുകൂടിയിരുന്നു. ഭഗവാന് തന്നോടൊപ്പമുണ്ടെന്നതില് അഭിമാനിച്ചും മതിപ്പു തോന്നിയും ഭഗവാനെ ഉപചാരത്തോടെ നോക്കിക്കണ്ടും വേണ്ടപ്പോള്‍ പൂജിച്ചും ആ ഉല്‍ക്കൃഷ്ടമായ ആഭിജാത്യത്തെ കണ്ട് നേരിട്ടനുഭവിച്ചും എല്ലായ്പോഴും ഭഗവാനോടൊപ്പം അര്ജ്ജുനന് കഴിഞ്ഞുകൂടി. ഇക്ഷ്വാകു സൂര്യവംശം സ്ഥാപിച്ച രാജാവാണ്. അദ്ദേഹം ഭഗവാനെ ഉന്നതപദവിയില്ക്കരുതി സ്തുതിക്കുന്നവനായിരുന്നു. വിദുരന്‍ ഭഗവാനോട് പ്രീതിപുലര്ത്തിയുള്ള പ്രത്യേകഭക്തിയിലായിരുന്നു. ഗോപസ്ത്രീകള്‍ ഭക്തിയില്‍ പ്രണയവും അതിന്റെ എല്ലാ സുഖങ്ങളും വിരഹാദിദുഃഖങ്ങളും എല്ലാം ഉള്‍ക്കൊണ്ട് കൃഷ്ണന് തന്നോടൊപ്പമാണെന്ന് വിചാരിച്ച് ഓരോരോ ഗോപികയും ഉറച്ചവിശ്വാസത്തോടെ കൃഷ്ണനെയോര്ത്ത് കഴിഞ്ഞുകൂടി.
വ്യാഘ്രപാദമഹര്‍ഷിയുടെ പുത്രനായ ഉപമന്യു ബാലനായിരിക്കെ ശിവനെ തപസ്സുചെയ്തു. തപസ്സ് ആയിരം വര്‍ഷം നീണ്ടു. അവസാനം ശിവന് ഇന്ദ്രന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് എന്തുവരം വേണമെന്ന് ചോദിച്ചു. ശിവനില്നിന്നല്ലാതെ തനിക്ക് വരങ്ങളൊന്നും വേണ്ടന്ന് ബാലന് ശാഠ്യം പിടിച്ചു. അവസാനം ശിവന് സ്വന്തം രൂപം കാട്ടി വരം കൊടുത്തു. ഭജിച്ചുകൊണ്ടിരിക്കന്ന ദേവനോടല്ലാതെ മറ്റൊരു ദേവനോടും താല്പര്യമില്ലാത്ത ഭക്തിയാണിത്. ഭഗവാന്റെ മഹത്വത്തെക്കുറിച്ചും താന്‍ ഭഗവാന്റെ ദാസനായി ധര്‍മ്മാചരണം നിര്‍വഹിക്കുന്നുവെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും എപ്പോഴും പറഞ്ഞും നിറയെ ഭഗവദ്ഭക്തിയുമായി കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നവനാണ് യമന്‍. ഭഗവാനുവേണ്ടി ജീവിക്കുക എന്ന നിഷ്ഠയോടുകൂടിയ ഭക്തിയാണ് ഹനുമാനുള്ളത്. ച്യവനമഹര്‍ഷിയുടെ പൗത്രനായ വസു ഇന്ദ്രന് സമ്മാനിച്ച വിമാനത്തിലേറി എപ്പോഴും സഞ്ചരിക്കുക പതിവായിരുന്നു. അതുകൊണ്ട് ഉപരിചരവസു എന്ന പേരുണ്ടായി. സകലതും ഈശ്വരന്റേതാണെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രഹ്ലാദനാകട്ടെ തൂണിലും തുരുമ്പിലും ഈശ്വരന് കുടികൊള്ളുന്നുവെന്ന വിശ്വാസഭക്തിയോടെ കഴിയുന്നയാളാണ്. പ്രതികൂലമാകേണ്ട സന്ദര്‍ഭങ്ങളിലും കൃഷ്ണനോട് പ്രതിപത്തിയോടെ, ഉളളില്‍ നിറഞ്ഞ ഭക്തിയോടെ ജീവിച്ച വ്യക്തിയായിരുന്നു ഭീഷ്മര്‍.
ഇനിയും പുരാണകഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാവണന്, ഹിരണ്യാക്ഷന്, ഹിരണ്യകശിപു, കംസന് എന്നിവരുടെ വിദ്വേഷഭക്തിയും മറ്റൊരു ഭാവമായി കണക്കാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: