എടത്വാ: കുന്നുമ്മ പമ്പുഹൗസില്‍നിന്നുള്ള കുടിവെള്ള വിതരണം നിലച്ചു. തകഴി പഞ്ചായത്തിന്റെ തെക്കന്‍മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. തകഴി ജലഅഥോറിറ്റിയുടെ പരിധിയില്‍പെട്ട തകഴി, കുന്നുമ്മ നോര്‍ത്ത്, സൗത്ത്, തകഴി ആറാട്ടുചിറ, പടഹാരം പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
കുന്നുമ്മ പമ്പുഹൗസില്‍ നിന്നുള്ള കുടിവെള്ളവിതരണം ഒരുമാസത്തിലേറെയായി നിലച്ചുകടക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായെങ്കിലും ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ല. കുന്നുമ്മ തോട്ടില്‍ പൈപ്പുപൊട്ടി ജലം പാഴാകുന്നതാണ് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുമ്പോഴും പൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടിയായിട്ടില്ല.
പൈപ്പുസ്ഥാപിക്കാനുള്ള ഫണ്ട് പഞ്ചായത്ത് വഹിക്കുകയാണങ്കില് മാറ്റിസ്ഥാപിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ പഞ്ചായത്തും പ്രദേശത്തെ കുടിവെള്ളക്ഷാമം കണ്ടില്ലന്ന് നടിക്കുകയാണ്. കുന്നുമ്മ പമ്പുഹൗസില്‍ അറ്റകുറ്റപണി നടക്കുമ്പോള്‍ തകഴി ഗവ. സ്കൂളില്‍ സ്ഥാപിച്ച പമ്പുഹൗസില്നിന്നാണ് ജലവിതരണം നടത്തിയിരുന്നത്.
കുന്നുമ്മയില്നിന്നുള്ള വിതരണം നിലച്ചതോടെ തകഴിയിലെ ജലവിതരണ ലൈനിന്റെ വാല്‍വ് ഉദ്യോഗസ്ഥര്‍ പൂട്ടി. ഈ വാല്‍വ് തുറന്നാല്‍ കുന്നുമ്മ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തും. പലതവണ നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും ഉദ്യോഗസ്ഥര്‍ കണ്ടമട്ട് നടിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: