മാവേലിക്കര: കോണ്‍ഗ്രസ് നേതാവ് മദ്യപിച്ച് അടിപിടിയുണ്ടാക്കിയ കേസില്‍ കള്ളസാക്ഷി പറഞ്ഞില്ലെന്ന് ആരോപിച്ച് മകനെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അമ്മയുടെ പരാതി. ഉമ്പര്‍നാട് പല്ലാട്ട്തറയില് സന്തോഷ്കുമാറിന്റെ ഭാര്യ ജയശ്രീയാണ് സമീപവാസിയും കോണ്‍ഗ്രസ് നേതാവുമായ കോട്ടോലേത്ത് അയ്യപ്പന്പിള്ളക്കെതിരെ കുറത്തികാട് എസ്ഐക്ക് പരാതി നല്‍കിയത്. ജയശ്രീയുടെ മകന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സൂരജ് സ്കൂളില്‍ നിന്നും തിരികെ വീട്ടിലേക്കു വരുമ്പോള്‍ മില്‍മാ സൊസൈറ്റി ഭാഗത്തുവച്ച് കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അമിത വേഗതയില്‍ എത്തുന്ന കാര്‍ കണ്ട് സൈക്കിളില്‍ നിന്നും ചാടിമാറിയ സൂരജിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു.
വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ച ശേഷം കാറില്‍ നിന്നും ഇറങ്ങി വന്ന അയ്യപ്പന്‍പിള്ള കൊല്ലുമെന്ന് മകനെ ഭീഷണിപ്പെടുത്തിയെന്നും സമാനമായ സംഭവം മുന്‍പും ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
നാലുമാസം മുന്‍പ് വഴിവിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അയ്യപ്പന്‍പിള്ളയും സമീപവാസിയും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഭവത്തില്‍ സമീപവാസിക്കെതിരെ മൊഴി നല്‍കണമെന്ന് അയ്യപ്പന്‍പിള്ള ജയശ്രീയോടും സൂരജിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കള്ളസാക്ഷി പറയില്ലെന്ന് ഇരുവരും പറഞ്ഞതോടെയാണ് അയ്യപ്പന്‍പിള്ളയ്ക്ക് ശത്രുത ആരംഭിച്ചത്. നിരന്തരമുള്ള ഭീഷണിയില്‍ ഭയന്ന മകന് സ്കൂളില്‍ പോകാന്‍ മടിക്കുകയാണെന്നും വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും അയ്യപ്പന്‍പിള്ള ഭീഷണിപ്പെടുത്തുന്നതായി പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: