മാവേലിക്കര: സിഐടിയു യൂണിയന്‍കാരനായ ദളിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിട്ടും കണ്ടില്ലെന്നു നടിച്ച സിപിഎം നേതാക്കള്‍, ബിജെപി പ്രതിഷേധം ശക്തമാക്കിയതോടെ മുഖം രക്ഷിക്കല്‍ പരിപാടികളുമായി രംഗത്ത്. ഇന്നലെ വൈകിട്ട് കുറത്തികാട് ജങ്ഷനില്‍ പികെഎസ്-സിഐടിയു നേതൃത്വത്തിലാണ് സിപിഎം പ്രതിഷേധ യോഗം നടത്തിയത്.
കുറത്തികാട് വിവേകാന്ദ വായനശാലയിലെ വലിയ മേശ മോഷണം പോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സിഐടിയു പ്രവര്ത്തകന് കുറത്തികാട് താഴ്ചവിളയില്‍ സജനെയാണ് കുറത്തികാട് എസ്ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഈ വിവരം ആരോടും പറയാതെ വീട്ടിലെത്തിയ സജന് അടുത്ത ദിവസം ശരീര വേദന കലശലായതോടെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇതോടെയാണ് മര്‍ദ്ദനവിവരം പുറംലോകം അറിഞ്ഞത്.
മേശ മോഷണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും നിരപരാധിയെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയും ബിജെപി ശക്തമായി രംഗത്തെത്തി. ഇതോടെ പ്രദേശത്ത് സിപിഎമ്മിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു.
തുടര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സിഐടിയു നേതാവ് സജനുമായി ചര്‍ച്ച നടത്തി. അസുഖം ഭേദമാകാതെ സജനെ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് ചെയ്തു.
എന്നാല്‍ പോലീസ് മര്‍ദ്ദനത്തിനെതിരെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി മനുഷ്യാവകാശ കമ്മീഷന് സ്വമേധയ കേസ് എടുത്തു. പോലീസ് കംപ്ലയന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നേരിട്ട് എത്തി സജന്റെ മൊഴിയും രേഖപ്പെടുത്തി. ഇതോടെ സിപിഎം ഒത്തു തീര്‍പ്പു ശ്രമം പരാജയപ്പെട്ടു.
ഇതോടെയാണ് മുഖം രക്ഷിക്കല്‍ സമരവുമായി സിപിഎം രംഗത്തെത്തിയത്. നേരിട്ട് പരിപാടികള്‍ നടത്താനുള്ള വൈമനസ്യം മൂലം സിഐടിയു- പികെഎസ്സിന്റെയും നേതൃത്വത്തിലാണ് സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: