കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന് കെവി പാപ്പു ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഈ ഘട്ടത്തില്‍ ജിഷ വധക്കേസില്‍ ഇടപെടേണ്ട കാര്യമില്ലെന്നു നിരീക്ഷിച്ചാണ് ഹര്‍ജികള്‍ തള്ളിയത്.
ഹര്ജിക്കാരന് അന്വേഷണഘട്ടത്തില്‍ ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി ജിഷയുടെ മരണസമയത്തെക്കുറിച്ച് കുറ്റപത്രത്തില്‍ അവ്യക്തതയുണ്ടെന്ന ആരോപണമടക്കമുള്ളവ വിചാരണക്കോടതിയില്‍ ഉന്നയിക്കാമെന്നും വിചാരണക്കോടതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ജിഷയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ അസം സ്വദേശി അമീറുള്‍ ഇസ്ളാം പിന്നീട് അറസ്റ്റിലായി. അമീര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ജിഷ എതിര്‍ത്തെന്നും തുടര്‍ന്ന് ഇയാള്‍ ജിഷയെ കയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മുന്‍പരിചയമില്ലാത്ത ജിഷയെ അമീര്‍ ലൈംഗിക വേഴ്ച നടത്താന്‍ തിരഞ്ഞെടുത്തത് എന്തിനാണ്? ലൈംഗിക വേഴ്ചയ്ക്കു വന്ന അമീര്‍ ഉള് ഇസ്ളം എന്തിനാണ് കത്തി കൊണ്ടുവന്നത് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് കുറ്റപത്രത്തില്‍ മറുപടിയില്ലെന്നായിരുന്നു പാപ്പുവിന്റെ ഹര്‍ജിയിലെ വാദം. കുറ്റപത്രത്തില്‍ ജിഷയുടെ മരണസമയം രേഖപ്പെടുത്തിയിരിക്കുന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ തെറ്റാണെന്ന് കണ്ടെത്താനാവുമെന്നും ഇതു പ്രതി രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്നും പാപ്പു ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: