ശബരിമല: ദേവസ്വം സെക്രട്ടറി വി.എസ് ജയകുമാര്‍ ഉത്സവസമയത്ത് നടത്തിയ അഴിമതി ആരോപണങ്ങളെ ന്യായീകരിച്ച റിപ്പോര്‍ട്ടുമായി കോടതിയെ സമീപിക്കാന്‍ കടുത്ത എതിര്‍പ്പ് മറികടന്ന് പ്രസിഡന്റിന്റെയും ബോര്‍ഡ് അംഗത്തിന്റെയും അനുമതി. കോടികളുടെ അഴിമതി ആരോപണങ്ങളെ ന്യായീകരിച്ച് ആരോപണവിധേയനായ ബോര്‍ഡ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിക്കാനാണ് തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായത്. ബോര്‍ഡംഗം കെ രാഘവനാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
2014-15 ഉത്സവസമയത്ത് ശബരിമലയിലേക്ക് 1.87 കോടി രൂപ മുടക്കി അനാവശ്യമായി പാത്രങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനുപുറമെ മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി ദേവസ്വങ്ങളിലും പൈങ്കുനി ഉത്രം, മേടവിഷു സമയങ്ങളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെപ്പറ്റി അന്വേഷിച്ച് ദേവസ്വം വിജിലന്‍സ് എസ്പി ഗോപാലകൃഷ്ണന് ബോര്‍ഡിനും ഉന്നതര്‍ക്കും വിശദ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, അഴിമതി ആരോപണത്തെപ്പറ്റി അന്വേഷിക്കുന്നതിനുപകരം സ്വയം തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കുകയായിരുന്നു ബോര്‍ഡ്.
സര്‍വീസില്‍ കയറിയതു മുതല്‍ സ്തുത്യര്‍ഹമായ സേവനമാണ് താന്‍ നടത്തിയതെന്ന നോട്ട് സെക്രട്ടറി പ്രസിഡന്റിന് കൈമാറി. ദേവസ്വം ബോര്‍ഡിന്റെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു. സത്യസന്ധമായാണ് നിലപാടുകള്‍ കൈക്കൊണ്ടത്. ഇത് ചിലരുടെ താല്പര്യത്തിന് എതിരായി. ഇതോടെ വ്യാജപരാതിയും കേസും രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് നോട്ടില്‍ പറഞ്ഞു. ഒരു വിജിലന്‍സ് എസ്പിയുടെ പേരും നോട്ടിലുണ്ട്. ഇത് യോഗത്തില്‍ വായിച്ച് കോടതിയെ സമീപിക്കാന്‍ അനുമതി നല്കി പ്രസിഡന്റ് ഒപ്പിട്ടു. അംഗം അജയ് തറയിലും സെക്രട്ടറിയെ അനുകൂലിച്ചു. എന്നാല്‍, മറ്റൊരംഗം കെ രാഘവന് എതിര്‍പ്പ് അറിയിച്ച് ഒപ്പിട്ടില്ല. കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം സംസ്ഥാന വിജിലന്‍സിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് ആറന്മുളയില് നിന്ന് ആരംഭിക്കും
പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജാവേളയില്‍ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് രാവിലെ 7ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 25ന് വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പായി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും.
ഇന്ന് ആറന്മുളയില് നിന്നും പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ വിശ്രമിക്കും. 23 ന് രാവിലെ ഇവിടെ നിന്നും ആരംഭിച്ച് രാത്രി കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തിലും 24ന് പെരുനാട് ക്ഷേത്രത്തിലും ഘോഷയാത്ര വിശ്രമിക്കും. 25ന് വൈകിട്ട് 3 മണിയോടെ പമ്പയില്‍ നിന്നും പുറപ്പെട്ട് 5 മണിയോടെ ശരംകുത്തിയിലെത്തിച്ചേരും. അവിടെ നിന്നും ആചാരപൂര്‍വ്വം തങ്കഅങ്കി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് സമര്‍പ്പിച്ച തങ്കഅങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടക്കുന്നത്.
സഹാസ് കാര്‍ഡിയോളജി സെന്ററിലും സോപാനം ക്ലിനിക്കിലും 4108 പേര് ചികിത്സ തേടി
ശബരിമല: മണ്ഡലകാലത്ത് ഇതുവരെ സഹാസ് കാര്‍ഡിയോളജി സെന്ററിലും സോപാനം ക്ലിനിക്കിലും 4108 പേര് ചികിത്സ തേടി. ഇതില്‍ 1078 പേര് ഹൃദ്രോഗസംബന്ധമായ ചികിത്സയ്ക്കാണ് വന്നത്. ഐസിയുവില്‍ ചികിത്സതേടിയ 95ല്‍ 18പേര്‍ക്ക് സ്ട്രെപ്റ്റോകിനോസ് ഇന്‍ജക്ഷനും രണ്ടുപേര്‍ക്ക് ഹെപ്പാരിനും നല്കി. 11 പേര്‍ക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഒരാള്‍ക്ക് ഡിഫിബ്രിലേറ്ററും നല്കി. നാലുപേരെ റസ്ക്യൂ ആംബുലന്‍സില്‍ പമ്പയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. 20 പേരെ സ്ട്രെക്ചറില്‍ പമ്പയില്‍ എത്തിച്ചു.
ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സഹാസ് നടത്തുന്നുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ ലബോറട്ടറിയുടെ സേവനം സൗജന്യമാണ്. ഹൃദയാരോഗ്യം കണ്ടുപിടിക്കാനുള്ള ട്രോപ്-ഐ ട്രോപ്-ടി, സിപികെ, ഇസിജി എന്നീ പരിശോധനകള്‍ 5710 എണ്ണം നടത്തിയിട്ടുണ്ട്. മാസപൂജ ദിവസങ്ങളില്‍ക്കൂടി സഹാസ് കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഭാരവാഹികള്‍. ഒപ്പം സന്നിധാനത്ത് ഒരു ട്രോമാ കെയര്‍ യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 22 വര്‍ഷമായി സന്നിധാനത്ത് സേവനമനുഷ്ടിക്കുന്ന ഡോ. ഒ. വാസുദേവനാണ് ക്ലിനിക്കിന്റെ ചുമതല. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. വിജിത്ത്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫിസിഷ്യന്‍ ഡോ. അഖില്‍ ഉള്‍പ്പെടെ 22 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നു. പതിനെട്ടാംപടി കയറി എത്തുന്നവരുടെ അസ്വസ്ഥതകള്‍ പരിശോധിക്കുന്നതിന് തിരുമുറ്റത്ത് സഹാസ് കാര്‍ഡിയോളജിയുടെ പ്രാഥമിക ശുശ്രൂഷാവിഭാഗം അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ പരിശോധിക്കുന്നതിന് സോപാനം ക്ലിനിക്കില്‍ സൗകര്യമുണ്ട്. നവംബര്‍ 14നാണ് ഈ മണ്ഡല-മകരവിളക്ക് കാലത്തെ സേവനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: