മൂന്നരപ്പതിറ്റാണ്ട് മുഷിഞ്ഞുനാറിയ കമ്യൂണിസ്റ്റ് ഭരണം വലിച്ചെറിഞ്ഞാണ് ബംഗാള്‍ ജനത മമതയുടെ പരിവര്‍ത്തന്‍ മുദ്രാവാക്യം സ്വീകരിച്ചത്. രണ്ടാം വട്ടവും മമത ഭരണത്തിലേറിയ ബംഗാളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോഴും പഴയ കമ്യൂണിസ്റ്റ് ഭരണത്തിലെ മനംപിരട്ടുന്ന മനുഷ്യരക്തത്തിന്റെ മണമാണ്. മുഖ്യമന്ത്രി വിജയന്റെ വാക്കുകളില്‍, ‘തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഉപ്പിട്ട് കുഴിച്ചുമൂടുന്ന കമ്യൂണിസ്റ്റുകാരി’ല്‍നിന്നു കല്ലെറിഞ്ഞുകൊല്ലുന്ന മതഭീകരതയുടെ വക്താക്കളിലേക്കുള്ള പരിവര്‍ത്തനമാണ് ദീദി ഭരണത്തിന്റെ ബാക്കിപത്രം. ബ്രിട്ടീഷുകാരും കോണ്‍ഗ്രസ് നേതൃത്വവും മുസ്ലിങ്ങളുടെ ശക്തി മനസിലാക്കാന്‍ കല്‍ക്കത്തയില്‍ മുസ്ലിം ലീഗ് നടപ്പാക്കിയ ഹിന്ദുവംശഹത്യ, ‘ഡയറക്ട് ആക്ഷന്‍ പദ്ധതി’യുടെ പുനരാവര്‍ത്തനം.
മമതയെ മുടിക്ക് പിടിച്ച് ദല്‍ഹിയില്‍ നിന്നു പുറത്താക്കണമായിരുന്നുവെന്ന് അടുത്തിടെ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രസംഗിച്ചിരുന്നു. പരാമര്‍ശം വിവാദമായപ്പോള്‍ അദ്ദേഹം ക്ഷമ ചോദിച്ചു. എന്നാല്‍ ഇതോടനുബന്ധിച്ച് കല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ മസ്ജിദ് ഇമാം സയ്യദ് ബര്‍ക്കാത്തി പുറപ്പെടുവിച്ച ഫത്വ ബിജെപി അധ്യക്ഷനെ വിവാദത്തിലാക്കിയവര് അവഗണിച്ചു. ദിലീപ് ഘോഷിനെ കല്ലെറിഞ്ഞ് ബംഗാളില്‍നിന്ന് ഓടിക്കണമെന്നായിരുന്നു ഫത്വ. ബിജെപി അധ്യക്ഷനെതിരെ കേസെടുത്ത മമത, പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്ന ബര്ക്കാത്തിയുടെ നടപടി അപലപിക്കാന്‍ പോലും തയ്യാറായില്ല.
ബംഗാളില്‍ ഇത് ആകസ്മികമോ ഒറ്റപ്പെട്ടതോ അല്ല. ആഗോളഭീകരനായിരുന്ന ബിന്‍ലാദനും മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനും സ്വര്‍ഗത്തില്‍ ഹൂറിമാരെ കിട്ടാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയ ചരിത്രമുണ്ട് ബര്ക്കാത്തിക്ക്. ബിജെപി അധികാരത്തിലെത്തുകയും ഏകീകൃത സിവില്‍കോഡ് നടപ്പാക്കുകയും ചെയ്താല്‍ ഇന്ത്യയിലെ മുസ്ലിം പുരോഹിതര്‍ രാജ്യത്തിനെതിരെ ജിഹാദ് പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു അഭിമുഖത്തില്‍ ബര്‍ക്കാത്തി പറഞ്ഞു. തുടര്‍ച്ചയായി രാജ്യത്തിനെതിരെ വിഷം തുപ്പുന്ന ബര്ക്കാത്തിയെ മമതയുടെ പോലീസ് ബുദ്ധിമുട്ടിക്കാറില്ല. മുസ്ലിങ്ങള്‍ മുഴുവന്‍ മമതക്ക് പിന്നില്‍ അണിനിരക്കുമെന്ന് ഇടക്കിടെ ഇമാം നടത്തുന്ന പ്രസ്താവന മമതക്ക് അത്രയേറെ ഇഷ്ടമാണ്. ഏറെക്കാലം ഇടത്പക്ഷത്തിന്റെ ഓമനയായിരുന്ന ബര്‍ക്കാത്തി മമത ഭരണത്തിലെത്തിയപ്പോള്‍ മറുകണ്ടം ചാടി.
അതിവേഗം ഇസ്ലാമികവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യാന്തരീക്ഷമാണ് പതിറ്റാണ്ടുകളോളം ഇടതുപക്ഷവും ഇപ്പോള്‍ മമതയും ബംഗാളില്‍ സൃഷ്ടിച്ചിട്ടുള്ളത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ടുകള്‍ വീതിച്ചുനല്കി. മതത്തിന്റെ പേരില്‍ സ്ഥാപനങ്ങളും പദ്ധതികളും ഒഴുക്കി പ്രീണനത്തിന്റെ അതിര്‍വരമ്പുകള്‍ ആകാശത്തോളം വളര്‍ത്തി. 2012ല്‍ ഇമാമുമാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയിരുന്നു. മതമൗലികവാദികളുടെ അജണ്ടകളെ താലോലിക്കാനും മമത മറക്കാറില്ല. ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന് രചിച്ച നാടക പരമ്പരക്കെതിരെ പുരോഹിതര്‍ കണ്ണുരുട്ടിയപ്പോള്‍ സംപ്രേഷണം തടഞ്ഞു. സല്മാന് റുഷ്ദിയുടെ കല്‍ക്കത്ത സന്ദര്‍ശനം വിലക്കി. പത്ത് ശതമാനത്തിലധികം മുസ്ലിങ്ങളുള്ള ജില്ലകളില്‍ ഉര്‍ദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കി. സാമൂഹ്യ സന്തുലിതാവസ്ഥ അട്ടിമറിച്ച് മതപരമായി ആനുകൂല്യങ്ങള്‍ വാരിവിതറിയപ്പോഴും മമത മതേതര നേതാവായി പ്രകീര്‍ത്തിക്കപ്പെട്ടു.
അടുത്തിടെ കോടതിക്ക് തന്നെ ഭരണകൂടത്തിന്റെ പ്രീണനം തുറന്നുപറയേണ്ടി വന്നു. കഴിഞ്ഞ ഒക്ടോറില്‍ ദുര്‍ഗാ പൂജയും മുഹറവും അടുത്തടുത്ത ദിവസങ്ങളായതിനാല്‍, നിമഞ്ജനത്തിന് സര്‍ക്കാര്‍ സമയ പരിധി ഏര്‍പ്പെടുത്തി. ഇത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് തുറന്നടിച്ച കല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ദുര്‍ഗാ പൂജക്കിടെ വ്യാപക വര്‍ഗീയ അക്രമങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. 25 മുസ്ലിം കുടുംബങ്ങളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് നിമഞ്ജനത്തിന് അനുമതി നിഷേധിച്ചു. ജനുവരിയില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന മാള്‍ഡ ജില്ലയിലുണ്ടായ ഏകപക്ഷീയ ആക്രമണത്തില്‍ നൂറ് കണക്കിന് ഹിന്ദുക്കള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരി മാസങ്ങള്‍ക്ക് മുന്‍പ് ഇസ്ലാം വിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു അക്രമങ്ങള്‍. തിവാരിയെ വധിക്കണമെന്ന ആഹ്വാനവുമായി രണ്ടര ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിക്ക് ശേഷമാണ് അക്രമം തുടങ്ങിയത്. സര്‍ക്കാര്‍ സംവിധാനത്തെ കാഴ്ചക്കാരാക്കി വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടി.
സിപിഎം ഭരണത്തില്‍ നന്ദിഗ്രാം പ്രക്ഷോഭത്തില്‍ ഉള്‍പ്പെടെ മുസ്ലിം പ്രീണന രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ നേതാവാണ് മമത. ഭരണം പിടിക്കുന്നതില്‍ മുസ്ലിം വോട്ട് ബാങ്ക് മമതക്ക് നിര്‍ണായകമായിരുന്നു. പ്രാദേശികമായി മുസ്ലിം പുരോഹിതരുടെ സംരക്ഷണം പാര്‍ട്ടിക്ക് ലഭിക്കുന്നതും മമതയെ സന്തോഷിപ്പിക്കുന്നു. ഇതെഴുതുമ്പോഴും, മൂന്നു ദിവസമായി കല്‍ക്കത്തയിലെ ഹൗറ ജില്ലയില്‍ ശിവക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കലാപം കത്തിപ്പടരുകയാണ്. തൃണമൂല്‍ നേതാവായ ഗുല്‍ഷാന്‍ മുല്ലിക്കിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം ആക്രമിച്ചത്. അറുപതോളം ഹിന്ദു വീടുകള്‍ ഇവിടെ തകര്‍ക്കപ്പെട്ടു.
സംസ്ഥാനത്തെ 27 ശതമാനമുള്ള മുസ്ലിം ജനസംഖ്യയാണ് മമതയെയും ഇടതുപക്ഷത്തെയും ആകര്‍ഷിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം മൂര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍, മാല്‍ഡ എന്നിവ മുസ്ലിം ഭൂരിപക്ഷ ജില്ലകളാണ്. 120 നിയോജക മണ്ഡലങ്ങളില്‍ സംഘടിത മുസ്ലിം വോട്ടാണ് വിധിനിര്‍ണയിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലും അധികാര ലക്ഷ്യമാണ്. ഹിന്ദുവിരുദ്ധ കലാപങ്ങള്‍ അടിച്ചമര്‍ത്താനോ തള്ളിപ്പറയാനോ തയ്യാറാകാത്ത മമത നിര്‍ണായക സ്ഥാനങ്ങളില്‍ മതതീവ്രവാദികളുടെ ഏജന്റുമാരെയും പ്രതിഷ്ഠിക്കുന്നു. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗമാക്കിയ അഹമ്മദ് ഹസ്സന് ഇമ്രാന് ഇതിന്റെ നല്ലൊരു ഉദാഹരണമാണ്.
ഇന്റലിജന്റ്സ് ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇമ്രാനെ രാജ്യസഭയിലെത്തിച്ചത്. കൊല്‍ക്കത്തയിലും കാനിങ്ങിലുമുണ്ടായ കലാപങ്ങളില്‍ ആരോപണവിധേയനായ ഇമ്രാന് നിരോധിത ഭീകരസംഘടനായ സിമി സ്ഥാപകരില്‍ പ്രധാനിയുമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശരീയത്ത് നിയമം നടപ്പാക്കണമെന്ന് ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാരിക ആവശ്യപ്പെട്ടത് വിവാദമായിരുന്നു. വാരിക പിന്നീട് ചിട്ടി തട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പിന് വിറ്റു. ബംഗ്ലാദേശില്‍ കലാപമുണ്ടാക്കാന്‍ ശാദരയുടെ ഫണ്ടുകള്‍ ജമാ അത്തെ ഇസ്ലാമിക്ക് നല്‍കിയെന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും സിബിഐയും ഇമ്രാനെതിരെ അന്വേഷണം നടത്തുന്നുണ്ട്.
ഇത്രയും ആരോപണവിധേയനായ ഒരാളെ രാജ്യസഭയിലേക്കയച്ച മമതയില്‍നിന്ന് ബംഗാളിലെ ഹിന്ദുക്കള്‍ക്ക് കൂടുതല്‍ പ്രതീക്ഷിക്കാനില്ല. അഭയം തേടിയ കല്‍ക്കത്തിയില്‍ നിന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമയെ ആട്ടിയോടിച്ച ഇടതുഭരണത്തിന്റെ തുടര്‍ച്ചയാണ് മമതയും. ഇടതുപക്ഷം തണലേകിയ ന്യൂനപക്ഷ വര്‍ഗ്ഗീയതയില്‍ മമത വിളവെടുക്കുന്നു. തൊണ്ണൂറുകളിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ പാലായനത്തിലേക്കുള്ള പാതയിലാണ് മമതയുടെ ബംഗാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: