മട്ടാഞ്ചേരി: വര്‍ഷങ്ങളായി അവഗണനയിലായിരുന്ന ഫോര്‍ട്ടുകൊച്ചി ചീനവലകള്‍ക്ക് അഭിമുഖമായുള്ള നെഹ്റു പാര്‍ക്ക് നവീകരിക്കുന്നു. സ്വാന്ത്ര്യസമര കാലങ്ങളില്‍ ചെറുസംഘങ്ങള്‍ ഒത്തു കൂടിയിരുന്നതും തുടര്‍ന്ന് റേഡിയോ പാര്‍ക്കായും അറിയപ്പെട്ട സ്ഥലമാണ് നെഹ്റു പാര്‍ക്കായി വികസിച്ചത്. കടല്‍ തീരത്തുള്ള പാര്ക്കിന് ചുറ്റുമുള്ള മതിലിന്റെ മുകള്‍ നിരയില്‍ ഇരുമ്പു ഗ്രില്ലില്‍ ജലജീവികളുടെ രൂപങ്ങള്‍ സ്ഥാപിച്ച് ആകര്‍ഷകമാക്കിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.’90കളില്‍ ബീച്ച് സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി പാര്‍ക്കിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കി. ഇതോടെ നെഹ്റു പാര്‍ക്ക് നാല്ക്കാലികളുടെയും സാമൂഹൃവിരുദ്ധരുടെയും വിഹാര കേന്ദ്രമായിമാറി. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തു. പാര്‍ക്കിനോടുള്ള അവഗണനയ്ക്കെതിരെ നിരന്തര ആവശ്യങ്ങളുമായി ഓട്ടേറെ സംഘടനകള്‍ രംഗത്തു വന്നിരുന്നു.
നെഹ്റു പാര്‍ക്ക് നവീകരണം സമയബന്ധിതമാക്കി തീര്‍ക്കുവാനുള്ള പദ്ധതിയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നടപ്പാത ടൈല്‍ പാകിസൗകര്യമൊരുക്കി, വെള്ളക്കെട്ടും മാലിന്യങ്ങളുമൊഴിവാക്കിയുള്ള തറനിരപ്പാക്കല്‍, വിളക്കുകള്‍, ശുചീമുറികള്‍, ഫുഡ് കോര്‍ട്ടുകള്‍, ക്ലോക്ക് റ്റും തുടങ്ങി വിവിധതല സൗകര്യങ്ങളൊരുക്കിക്കൊണ്ടുള്ളതാണ് നവീകരണം.
ബീച്ചിലെ തകര്‍ന്ന നടപ്പാതകള്‍ നന്നാക്കിയും വിശ്രമ കസേരകളും വിളക്കുകളും സ്ഥാപിച്ചും പാര്‍ക്കിങ്ങ് കേന്ദ്രം നടപ്പാതകള്‍ പാകിയുമുള്ള പ്രവര്‍ത്തനങ്ങളും ഇതിനോടോപ്പം നടക്കും. ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്‍ഡിലും ശുചി മുറികള്‍ സ്ഥാപിക്കും. നാല് കോടി രൂപ ചിലവില്‍ നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫിറ്റും കിറ്റ്കോയും ചേര്‍ന്നാണ് നടപ്പിലാക്കുക. പുതുവത്സരത്തോടെ തുടങ്ങുന്ന നവീകരണം കാലവര്‍ഷത്തിന് മുമ്പേ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. കോടികള്‍ ചിലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നെഹ്റു പാര്‍ക്കിനെ നാല്ക്കാലി, സാമൂഹൃവിരുദ്ധരില് നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യവും ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ കുട്ടികളുമായി പാര്‍ക്കിലെത്തുന്നവര്‍ക്ക് പാമ്പുകടിയും പട്ടികടിയും ഏറ്റത് ഓട്ടേറെ പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: