തിരുവനന്തപുരം: അനധികൃത നിര്‍മാണമെന്നു പറഞ്ഞ് താന്‍ വിജിലന്‍സിനു പരാതി നല്കിയ അതേ ഹോട്ടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ടൂറിസം പുരസ്കാരങ്ങള്‍ നല്‍കിയത് തെറ്റാണെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്.
തീരദേശ നിയമം ലംഘിച്ച് നിയമവിരുദ്ധമായായാണ് രണ്ട് ഹോട്ടലുകള്‍ നിര്മിച്ചിരിക്കുന്നതെന്നു കാണിച്ച് വി.എസ്.അച്യുതാനന്ദന് നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നതാണ്. ഈ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇതൊന്നും പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡുകള്‍ക്കായി ഈ ഹോട്ടലുകളെ തന്നെ തെരഞ്ഞെടുത്തത്. നിയമവിരുദ്ധമായി നിര്‍മിച്ച ഹോട്ടലുകള്‍ക്കാണ് പുരസ്കാരം നല്‍കിയതെന്ന് വി.എസ്.അച്യുതാനന്ദന്‍കൂടി പരസ്യമായി പറഞ്ഞതോടെ റിസോര്‍ട്ട് മാഫിയക്കുവേണ്ടി ഈ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ് പൂര്‍ണമായി വ്യക്തമായിരിക്കുന്നെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
മുമ്പ് ക്വാറി, ഫ്ളാറ്റ് മാഫിയകള്‍ക്കും അനുകൂലമായ നിലപാട് ഈ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. 1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴചുമത്തി നിയമാനുസൃതമാക്കാന്‍ അനുമതി നല്കാന് കൈക്കൊണ്ട തീരുമാനം വന്‍ കെട്ടിട ഉടമകളേയും റിസോര്‍ട്ട് ഉടമകളേയും സഹായിക്കാനായിരുന്നു. ഈ നടപടിക്കെതിരേയും മുന്‍ മുഖ്യമന്ത്രികൂടിയായ വി.എസ്.അച്യുതാനന്ദന് രംഗത്തുവന്നിരുന്നു.
പക്ഷേ വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ക്കൊപ്പമാണ് തങ്ങളെന്ന വ്യക്തമായ സന്ദേശമാണ് ടൂറിസം അവാര്‍ഡുകള്‍ കൈയേറ്റക്കാര്‍ക്ക് നല്‍കിക്കൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കുന്നതെന്ന് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: