തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ നിയമനം ചട്ടം ലംഘിച്ചാണെന്ന കേസ് വിശദമായ വാദം കേള്‍ക്കുന്നതിന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീന്‍ നാളത്തേക്ക് മാറ്റി.
ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ ഔദ്യോഗിക രേഖകളും പ്രത്യേക കവറിംഗ് ലെറ്റര്‍ സഹിതം അഡീഷണല്‍ ചീഫ്സെക്രട്ടറി കൂടിയായ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഉദ്യോഗസ്ഥന് മുഖേന കോടതിയില്‍ സമര്‍പ്പിച്ചു. ഇത് വിശദമായി പരിശോധിച്ച് വാദം പൂര്‍ത്തിയാക്കാനാണ് കേസ് നാളത്തേക്ക് മാറ്റിയത്.
300 പേജു വരുന്ന ഫയലുകളും റിപ്പോര്‍ട്ടുകളുമാണ് വിശദമായ പരിശോധനയ്ക്ക് കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ രഹസ്യസ്വഭാവമുള്ളതായതിനാല്‍ തനിക്ക് പരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി പരിശോധിക്കണമെന്നും ഹര്ജിക്കാരന് പായിച്ചിറ നവാസ് ബോധിപ്പിച്ചു. ഇതംഗീകരിച്ച കോടതി ഫയല്‍ വിശദമായി പരിശോധിച്ചശേഷം കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും ശങ്കര്‍ റെഡ്ഡിയുടെ നിയമനരേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് തയ്യാറായില്ല. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ രേഖകള്‍ ഹാജരാക്കണമെന്ന കോടതി ഉത്തരവ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ലീഗല്അഡൈ്വസര് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരവസരംകൂടി നല്കാന് വിജിലന്‍സ് കോടതി തീരുമാനിക്കുകയായിരുന്നു.
ശങ്കര്‍ റെഡ്ഡിക്ക് പുറമെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍, തൊഴില്‍വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരാണ് എതിര്‍ക്ഷികള്‍. കണ്ണൂര്‍ വിമാനത്താവള അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് പ്രതിഫലമായാണ് വഴിവിട്ട് ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: