കോട്ടയം: നാട്ടകം പോളിടെക്നിക്ക് കോളേജിലെ ദൡത് പീഡനത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലിന്ന് പ്രതിഷേധദിനമാചരിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.എസ്.ജയസൂര്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വൈകിട്ട് പന്തംകൊളുത്തി പ്രകടനം നടത്തും. കേരളത്തില്‍ പരാതികൊടുക്കാന്‍ ചെല്ലുന്ന പട്ടികജാതിക്കാരനെ മാത്രമല്ല അവര്‍ക്കുവേണ്ടി സമരം നടത്തുന്നവരെയും തല്ലിച്ചതയ്ക്കുന്ന സമീപനമാണ് പിണറായി വിജയന് സര്‍ക്കാരിന്റേത്.
നാട്ടകം ഗവ. പോളിടെക്നിക്കില്‍ ദളിത് വിദ്യാര്‍ത്ഥിയായ അവിനാശിനെ ക്രൂരമായ റാഗിങിന് വിധേയമാക്കുകയും വിഷാംശം കലര്‍ന്ന മദ്യംകുടിപ്പിക്കുകയും ചെയ്ത സംഭവം അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വിഷംകലര്‍ത്തിയ മദ്യം റാഗിംങിന് ഇരയാക്കിയവരെ കുടിപ്പിച്ചുവെന്ന് പരാതി ഉണ്ടായിട്ടും ഹോസ്റ്റലില്‍ പരിശോധന നടത്തുന്നതിനോ തെളിവ് ശേഖരിക്കുന്നതിനോ പോലീസ് തയ്യാറായിട്ടില്ല. ഇത് എസ്എഫ്ഐക്കാരായ പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ്. ഈകാര്യം ഉള്‍പ്പെടെ ഉന്നയിച്ച് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് അക്രമിച്ചത്. മഫ്തിയിലുള്ള പോലീസുകാര്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പുകളില്ലാതെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തത്.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ജി.ലിജിന്ലാലല്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ പോലീസ് തെരഞ്ഞുപിടിച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: