ന്യൂദല്‍ഹി: പ്രധാനമന്ത്രിക്കെതിരെ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട അഴിമതി സംബന്ധിച്ച ‘ബോംബ്’കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പുറത്തുവിട്ടു. മോദി കൈക്കൂലി വാങ്ങിയെന്നതിന്റെ തെളിവുകളാണെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പ് അഡ്വ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ ഹാജരാക്കുകയും കോടതി അതിശക്തമായ വിമര്‍ശനത്തോടെ തള്ളിക്കളയുകയും ചെയ്ത ആരോപണമാണ് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി 40 കോടി രൂപ വാങ്ങിയെന്നാണ് രാഹുല്‍ഗാന്ധി അഹമ്മദാബാദിലെ പൊതുപരിപാടിയില്‍ ആരോപിച്ചത്.
തന്റെ കൈവശമുള്ള വിവരം പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന് രാഹുല്‍ അവകാശപ്പെട്ടെങ്കിലും യാതൊരു വിവരവുമില്ലാത്ത വ്യക്തിയായി രാഹുല്‍ അധ:പതിച്ചതായി ഇതോടെ തെളിഞ്ഞെന്ന് ബിജെപി പരിഹസിച്ചു. 2013 ഒക്ടോബര്‍ മുതല്‍ 2014 ഫെബ്രുവരി വരെയുള്ള ആറുമാസത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഒന്‍പത് തവണയായി 40 കോടി രൂപ വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം.
അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും നേരത്തെ ഉന്നയിച്ച ആരോപണം ആവര്‍ത്തിച്ച രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ രാജ്യത്താരും വിശ്വസിക്കില്ലെന്ന് ബിജെപി പ്രതികരിച്ചു.
അടിസ്ഥാനരഹിതവും നാണംകെട്ടതുമായ കള്ളമാണ് രാഹുല്‍ഗാന്ധി പ്രസംഗിച്ചതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളും സ്വന്തം കുടുംബാംഗങ്ങളും അഴിമതിക്കേസില്‍ കുടുങ്ങുന്നതിന്റെ നിശായാണ് അയാള്‍ക്ക്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തി തട്ടിയെടുത്ത 500 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയായ രാഹുല്‍ ജാമ്യത്തിലിറങ്ങിയാണ് അഴിമതിക്കെതിരെ പ്രസംഗിച്ചു നടക്കുന്നത്.
എല്ലാവരും പ്രസംഗിക്കുന്നതിന് മുമ്പ് ചിന്തിക്കുമ്പോള്‍ രാഹുല്‍ മാത്രം പ്രസംഗിച്ച ശേഷമാണ് എന്താണ് പറഞ്ഞതെന്ന് ചിന്തിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.
യുപിഎ ഭരണകാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളോട് മൗനം പാലിച്ച രാഹുല്‍ഗാന്ധി, സ്വന്തം കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെപ്പറ്റിയുള്ള ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും ബിജെപി പ്രസ്താവിച്ചു.
എന്നാല്‍ രാഹുലിന്റെ ആരോപണത്തെ ശക്തമായി പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ തയ്യാറായില്ല. പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അതു തെറ്റാണെങ്കില്‍ തെളിയിക്കണം എന്നു മാത്രമാണ് രാഹുല്‍ പ്രസംഗിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: