ചെന്നൈ: കോടികളുടെ കള്ളപ്പണമുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി റാം മോഹന്‍ റാവുവിന്റെ അണ്ണാനഗറിലെ വസതിയിലും സെക്രട്ടറിയേറ്റിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ആദ്യമായാണ് ഇത്രയും ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ വസതിയിലും ഓഫീസിലും കള്ളപ്പണവേട്ടയുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ തുടങ്ങിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു.റെയ്ഡില്‍ മുപ്പത് ലക്ഷത്തിന്റെ പുതിയനോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും കണ്ടെത്തി. മകന് വിവേകിന്റെ തിരുവാണ്മിയൂരിലുളള വീട്ടില്‍ നിന്ന് അഞ്ച് കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്തും കണ്ടെടുത്തു. വന്‍ ഖനി ബിസിനസുകാരനായ ശേഖര്‍ റെഡ്ഡിയടക്കം മൂന്ന് ബിസിനസുകാരുടെ കൈയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ കള്ളപ്പണം പിടിച്ചിരുന്നു. 170 കോടി രൂപയും 130 കിലോ സ്വര്‍ണ്ണവും പിടിച്ചതായിരുന്നു ഇതിലൊന്ന്. ഇതുമായി ബന്ധപ്പെട്ട അന്വേഷമാണ് ചീഫ് സെക്രട്ടറിയില്‍ എത്തിയിരിക്കുന്നത്.
തിരുമല തിരുപ്പതി ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ ശേഖര്‍ റെഡ്ഡി, സഹോദരന് ശ്രീനിവാസലു എന്നിവരില്‍ നിന്ന് വന്‍തോതില്‍ കള്ളപ്പണം പിടിച്ചതിനെത്തുര്ടന്ന് അയാളെ ബോര്‍ഡില്‍ നിന്ന് ആന്ധ്ര സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. മോഹന്‍ റാവുവിന്റെ വസതിയടക്കം പതിമൂന്നിടങ്ങളിലാണ് ഇന്നലെ രാവിലെ റെയ്ഡ് നടന്നത്. മകന്റെയും ബന്ധുക്കളുടെയും പേരില്‍ ചെന്നൈ, ബെംഗളൂരു, ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള വീടുകളിലും റെയ്ഡു നടന്നു. ഇരുപതിലേറെ ഉദ്യോഗസ്ഥരാണ്റെയ്ഡുകളില് പങ്കെടുത്തത്. സിആര്‍പിഎഫിനെ വീടിന്റെ കാവലിന് നിയോഗിച്ച ശേഷമായിരുന്നു റെയ്ഡ്. വീട്ടിലെ റെയ്ഡിനു ശേഷമായിരുന്നു ഓഫീസില്‍ റെയ്ഡ്.
85 ബാച്ചില്‍ പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. വിജിലന്‍സ് കമ്മീഷണറുടെയും ഭരണപരിഷ്ക്കാര കമ്മീഷന്റെയും ചുമതല വഹിച്ചിരുന്നതും റാവുവാണ്. എഐഎഡിഎംകെയുമായി അടുത്ത ബന്ധുള്ളയാളാണ് മോഹന്‍ റാവു.റെയ്ഡ് തമിഴ്നാടിന് നാണക്കേടുണ്ടാക്കിയതായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു സംഭവം. അഴിമതിക്കാരായ ഉത്തരം ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാന്‍ അനുവദിക്കരുത്. അദ്ദേഹം പറഞ്ഞു. എന്നാല്‍ റെയ്ഡ് പകപോക്കലും അധാര്‍മ്മികവുമാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: