കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ഡിഎല്‍എഫിന്റെ ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടെന്നു ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ തീരദേശ – പരിസ്ഥിതി നിയമ ലംഘനത്തിന് ഒരു കോടി രൂപ പിഴയായി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കായല്‍ കയ്യേറി ഫ്ളാറ്റ് നിര്‍മ്മിച്ചതു തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു ശരിവച്ചെങ്കിലും കെട്ടിടം പണി പൂര്‍ത്തിയായതിനാല്‍ പൊളിച്ചു കളയാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും പകരം ഒരു കോടി രൂപ പിഴയായി ജില്ലാ കളക്ടര്‍ മുമ്പാകെ കെട്ടിവെക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ചിലവന്നൂരിലെ ഫ്ളാറ്റ് സമുച്ചയം പൊളിച്ചു കളയാന്‍ 2014 ഡിസംബര്‍ എട്ടിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡിഎല്‍എഫ് അധികൃതര്‍ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. പിഴത്തുക ജില്ലാ കളക്ടര്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് നിര്‍മ്മാണം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണെന്നും കൊച്ചി കോര്പ്പറേഷന് നിയമവിരുദ്ധമായാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്നും ആരോപിച്ച് ആനാത്തുരുത്തില് കെ.വി. ആന്റണി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഫ്ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് ഹൈ ടൈഡ് ലൈനിനുള്ളിലാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
2007 ല്‍ ആരംഭിച്ച ഫ്ളാറ്റ് നിര്‍മ്മാണം 2009 ല്‍ ഏറെക്കുറെ പൂര്‍ത്തിയായി. 584 ഫ്ളാറ്റുകളാണ് സമുച്ചയത്തിലുള്ളത്. ഒന്നര കോടി രൂപ മുതല്‍ മൂന്നു കോടി രൂപ വരെ വിലയിട്ടാണ് ഫ്ളാറ്റുകള്‍ വിറ്റതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: