ന്യൂദല്‍ഹി: കാലിക്കറ്റ് സര്‍വകലാശാല ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള വിവാദ നീക്കം മരവിപ്പിക്കാന്‍ തീരുമാനിച്ചതോടെ അടവുനയവുമായി മുസ്ലീം ലീഗ് രംഗത്ത്. സര്‍വകലാശാലയുടെ ഭൂമിദാന വിവാദത്തിലേക്ക് സംഘടനയെ വലിച്ചിഴക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലീംലീഗ് ആരോപിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിനും ലീഗ് മന്ത്രിമാരുടെ ബന്ധുക്കള്‍ ഭാരവാഹികളായ ബാഡ്മിന്റണ്‍ ട്രസ്റ്റ്, കേരള ഒളിമ്പിക് അസോസിയേഷന് എന്നിവക്ക് ഭൂമി നല്‍കാനുള്ള നീക്കം സകല മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നുവെന്ന് വെളിപ്പെടുത്തലോടെയാണ് ലീഗ് അടവുമാറ്റിയിരിക്കുന്നത്. ലീഗിന്റെ അറിവും സമ്മതവും ചോദിച്ചിട്ടല്ല സര്‍വകലാശാല ഭൂമി നല്കാന് തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ വിമര്‍ശനം അഴിച്ചുവിടുന്നവരുടെ ഉദ്ദേശ്യശുദ്ധിയെത്തന്നെ സംശയിക്കേണ്ടതുണ്ടെന്നും കേരളത്തിലെ ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗ് അംഗങ്ങളായ സിന്‍ഡിക്കേറ്റ് പ്രതിനിധികളോട് വിശദീകരണം ആവശ്യപ്പെടുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആലുവയില്‍ പറഞ്ഞു. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയുടെ ഒരു സെന്റ് സ്ഥലം പോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. സര്‍ക്കാരിനെയും വിദ്യാഭ്യാസമന്ത്രിയെയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള തീരുമാനമാണ് സിന്‍ഡിക്കേറ്റിന്റേത്. ഇത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: