ന്യൂദല്‍ഹി: രാജ്യവ്യാപകമായി കള്ളപ്പണവേട്ട തുടരുന്നു. അഹമ്മദാബാദിലെ ആക്സിസ് ബാങ്കില്‍ നിന്നും 89 കോടി രൂപയുടെ കള്ളപ്പണം റെയ്ഡില്‍ പിടിച്ചെടുത്തു. 19 അക്കൗണ്ടുകളില്‍ നിന്നുമാണ് ഈ തുക പിടികൂടിയത്. ദല്‍ഹിയില്‍ കൊടാക് മഹീന്ദ്ര ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ നിന്നും 39 കോടി രൂപ പിടിച്ചെടുത്തു.
25 കോടിയുടെ അസാധുനോട്ടുമായി കൊല്‍ക്കത്ത വ്യവസായി മുംബൈയില്‍ അറസ്റ്റിലായിട്ടുണ്ട്. പരസ്മല്‍ ലോധ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ പണം മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ അടുപ്പക്കാരായ ജെ.ശേഖര്‍ റെഡ്ഡിയും കെ.ശ്രീനിവാസലുവും അഭിഭാഷകനായ റോഹിത് ഠണ്ടനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഠണ്ടന്റെ ഓഫീസില്‍ നിന്നും 13 കോടി രൂപയുടെ കള്ളപ്പണം നേരത്തെ പിടികൂടിയിരുന്നു.
3285 കോടി രൂപയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. പഴയ ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 31 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി രണ്ട് പേരെ പിടികൂടിയതായും ആദായ നികുതി വകുപ്പ് അറിയിച്ചു. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം കേസുകളാണ് ആദായ നികുതി വകുപ്പ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ആദായ നികുതി വകുപ്പിനൊപ്പം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ നിന്നും ഒമ്പത് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ കാറില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. കര്‍ണാടകയില്‍ ഏഴ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: