ന്യൂദല്‍ഹി: ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു. കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതനടപടി. ഏറെ ഇഷ്ടപ്പെടുന്ന അധ്യാപന മേഖലയിലേക്ക് മടങ്ങാനാണ് ജങ്ങിന്റെ തീരുമാനമെന്ന് രാജ്ഭവന് വിശദീകരിച്ചു. ജാമിയ മിലിയ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ജങ്. തനിക്ക് നല്കിയ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനും നന്ദി അറിയിച്ചു.
അധികാരത്തെച്ചൊല്ലി എഎപി സര്‍ക്കാരും മുഖ്യമന്ത്രി കേജ്രിവാളും ലഫ്. ഗവര്‍ണറുമായി നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഭരണത്തിലെ വീഴ്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെയും ലഫ്. ഗവര്‍ണറെയും കുറ്റപ്പെടുത്തുകയാണ് കേജ്രിവാളിന്റെ പതിവ്. സര്‍ക്കാര്‍ ലഫ്. ഗവര്‍ണറെ മറികടന്ന് തീരുമാനങ്ങളെടുക്കുകയും ജങ്ങിന്റെ ഉത്തരവ് അനുസരിക്കാതിരിക്കുകയും ചെയതത് വിവാദമായി.
കേന്ദ്ര ഭരണപ്രദേശമായ ദല്‍ഹിയുടെ ഭരണത്തലവന് ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന് കഴിഞ്ഞ ആഗസ്തില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജങ്ങിനെ 2013 ജൂലൈയില്‍ യുപിഎ സര്‍ക്കാരാണ് ലഫ്. ഗവര്‍ണറായി നിയമിച്ചത്. വാജ്പേയ് സര്‍ക്കാരില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ബയ്ജാള്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ ജങ്ങിന് പകരം പരിഗണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: