ആലപ്പുഴ: സ്റ്റൈഫന്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെ പിജി സ്റ്റുഡന്റ്സ് അസോസിയേഷനും ഹൗസ്സര്‍ജന്‍സ് അസോസിയേഷനും പണിമുടക്കിലേക്കു നീങ്ങുന്നു.
പ്രിന്‍സിപ്പലിന് യൂണിയനുകള്‍ പണിമുടക്കുനോട്ടീസ് നല്കി. ആശുപത്രിയില്‍ നിന്ന് പ്രകടനമായി എത്തിയാണ് പണിമുടക്ക്നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഏതാനും മാസമായി പത്താം തീയതിക്കു ശേഷമാണ് പിജി വിദ്യാര്‍ത്ഥികള്‍ക്കും, ഹൗസ് സര്‍ജന്‍സിനും സ്റ്റൈഫന്റും ലഭിക്കുന്നത്.
നവംബര്‍ മാസത്തെ സ്റ്റൈഫന്റ് ഡിസംബര്‍ അവസാനിക്കാറായിട്ടും ലഭിച്ചിട്ടില്ല. കൂടാതെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന തങ്ങളുടെ ആവശ്യവും അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് പിജി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതു മൂലം അത്യാഹിതത്തിലെത്തുന്ന രോഗികള്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കാത്ത സ്ഥിതിയാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ് അത്യാഹിത വിഭാഗത്തില്‍ ഇല്ലാത്തതുമൂലം രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നതിന് കാലതാമസവും നേരിടുകയാണ്. ഈ ആവശ്യങ്ങളൊക്കെ പല തവണയായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതിന് പരിഹാരമായിട്ടില്ലെന്നും പിജി അസോസിയേഷന് പ്രസിഡന്റ് ഡോ. സജ്ജാദ് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് പണിമുടക്കുനോട്ടീസ് നല്‍കിയതെന്നും രണ്ടു ദിവസത്തിനുള്ളില്‍ സ്റ്റൈഫന്റുവിതരണം നടന്നില്ലെങ്കില്‍ പണിമുടക്കാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: