തുറവുര്‍: അരൂര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. തഴുപ്പും വിനോദ സഞ്ചാര ഭൂപടത്തിലേക്ക്. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമത്തെ വിനോദസഞ്ചാരികള്‍ക്ക് ഇടത്താവളമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് പദ്ധതിയൊരുക്കുന്നത്. കായല്‍ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമായ ഹൗസ് ബോട്ടുകള്‍ക്കുള്ള ലാന്‍ഡിങ് സെന്റര്‍, സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റസ്റ്റോറന്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും അധികൃതരുടെ ഇടപെടല്‍ മൂലം ഇത് യഥാസമയം പരിഹരിക്കാനായി.
ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണത്തിനായി കായലില്‍ കുറ്റികള്‍ സ്ഥാപിക്കുന്നത് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്കയായിരുന്നു ഇതിന് പിന്നില്‍. പിന്നീട് ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിനോദ സഞ്ചാര വകുപ്പിന് വിട്ടുകൊടുത്തതോടെ തടസങ്ങള്‍ നീങ്ങി നിര്‍മാണം വേഗത്തിലായി.
പദ്ധതിയുടെ ഭാഗമായി മേഖലയിലെ റോഡുകളുടെയും അരൂക്കുറ്റിയിലെ ഹൗസ് ബോട്ട് ലാന്‍ഡിങ് സെന്ററിന്റെയും നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നടപടിയായിട്ടുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് കായല്‍ക്കാഴ്ച ഒരുക്കുന്നതോടൊപ്പം അന്ധകാരനഴി ബീച്ച്, കാക്കത്തുരുത്ത് ദ്വീപ് എന്നീ കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.
എറണാകുളം അടക്കമുള്ള വന്‍ നഗരങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഇവിടെ എത്താന്‍ കഴിയും. കായലിന്റെയും കടലിന്റെയും സൗന്ദര്യം ഒരുപോലെ ആസ്വദിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മേഖലയുടെ സമഗ്ര പുരോഗതിക്ക് സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: