ലോകബാങ്കിന്റെ കണക്കനുസരിച്ച് ഭാരതത്തിന്റെ സമ്പദ്ഘടനയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന കള്ളപ്പണത്തിന്റെ കണക്ക് 27 % ആണ്. അതായത് നമ്മുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ കരുത്തുള്ള കള്ളപ്പണം ഇവിടെയൊഴുകുന്നു. നമ്മുടെ രാജ്യത്തിനകത്ത് ഇത് തടസമില്ലാതെ ഒഴുകുന്നു. ഈ കള്ളപ്പണം ജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം ഇതിനുദാഹരണമാണ്.
യാതൊരു നിയന്ത്രണവുമില്ലാതെ ഭൂമി വില കുതിച്ചുയരുന്നത് മറ്റൊരുദാഹരണമാണ്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഒരു സെന്റ്ഭൂമിപോലും വാങ്ങാന്‍ കഴിയാത്ത വിധത്തില്‍ കള്ളപ്പണം തീര്‍ത്ത റിയല്‍ എസ്റ്റേറ്റ് ലോബികള്‍ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നു.അങ്ങനെയാണ് കേരളത്തില്‍ ഫ്ളാറ്റ് വ്യവസായം സംസ്ക്കാരത്തിന്റെ ഭാഗമായി മാറിയത്. ഈവക ഇടപാടുകളിലെല്ലാം ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും ബിസിനസ്കാര്‍ക്കും ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും, സ്വാശ്രയ മാനേജ്മെന്റു കച്ചവടക്കാര്‍ക്കും ബന്ധമുണ്ടെന്നുള്ളതാണ് സത്യം. ഈ കള്ളപ്പണ മേഖല നമ്മുടെ രാഷ്ട്രീയ രംഗവും നിയന്ത്രിക്കുന്ന അവസ്ഥ സൃഷ്ടിച്ചുകൊണ്ടിടിരിക്കുന്നു.
ലോക്സഭാ തിരഞ്ഞുടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും റെഡിമെയ്ഡ് സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്നു വരുന്നത് കേരളത്തില്‍ നാം കണ്ടും കഴിഞ്ഞു. ഇടതു-വലത് മുന്നണികളില്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സ്ഥാനാര്‍ത്ഥിയായി അവതരിക്കുന്ന ജനസേവകര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിനുമുമ്പ് ഇവര്‍ക്കാര്‍ക്കും സമൂഹമായോ, ജനങ്ങളുമായോ, അവരുടെ പ്രശ്നങ്ങളുമായോ യാതൊരു ബന്ധവുമുണ്ടായിട്ടില്ല. പക്ഷേ പണത്തിന്റെ കയ്യൂക്കുകൊണ്ട് പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയും, നേതാക്കള്‍ക്ക് പണം നല്‍കിയും സ്ഥാനാര്‍ത്ഥിയാവുകയും പണമെറിഞ്ഞ് ജയിക്കുകയും ചെയ്യുക സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക്, ജനങ്ങളോടായിരിക്കുമോ പ്രതിബദ്ധത. അതോ അവരവര്‍ വിരാജിക്കുന്ന ബിസിനസ് രംഗത്തോടായിരിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
ഇത്തരക്കാരെ കള്ളപ്പണമടങ്ങുന്ന അധോലോകവുമായി ബന്ധം സ്ഥാപിക്കാനുതകുന്ന കണ്ണിയായിത്തന്നെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ ഉപയോഗിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അങ്ങനെ കള്ളപ്പണക്കാര്‍ ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് 2009 ല്‍ മന്‍മോഹന്‍സിംഗ് ഗവണ്മെന്റ് കുത്തക കമ്പനികള്‍ക്ക് 29,000 കോടി രൂപ നികുതിയിനത്തില്‍ എഴുതി തള്ളിയത്. 2-ജി സ്പെക്ട്രത്തില്‍ 2 ലക്ഷം കോടി പണം അഴിമതി നടത്തി അടിച്ചുമാറ്റിയതും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 750 കോടി അടിച്ചുമാറ്റിയതും, കല്‍ക്കരി കുംഭകോണത്തില്‍ 1000 കോടി അടിച്ചു മാറ്റിയതും ആരായിരുന്നു എന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. ഈ പണമെല്ലാം കള്ളപ്പണമായി ഇന്നും വിരാജിക്കുന്നു.
അത്താഴം മുടക്കുന്ന നീര്‍ക്കോലികളെപ്പോലെ, വമ്പന്മാരുടെ സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം പിടിച്ചെടുക്കാതെ ഞങ്ങളെപ്പോലുള്ള പാവപ്പെട്ട കള്ളപ്പണക്കാരെ മാത്രം വേട്ടയാടുന്നതെന്തിനാണെന്നാണ് കള്ളപ്പണ ലോബികളുടെയും ചില നേതാക്കളുടെയും ചോദ്യം. ദൃശ്യമാദ്ധ്യമങ്ങള്‍ അതേറ്റുവിളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കള്ളപ്പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലോ രാജ്യങ്ങള്‍ തമ്മിലോ യാതൊരു ധാരണയും ഇന്നു ലോകത്ത് നിലവിലില്ല. ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തെ ലംഘിച്ചുകൊണ്ട് ആര്‍ക്കും ബലമായി കള്ളപ്പണം പിടിച്ചെടുക്കാനാവില്ല.
സ്വിസ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് സ്വിറ്റ്സര്‍ലണ്ട് എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തെ നിയമം അനുസരിച്ചാണ്. അതിലിടപെടാന്‍ ഇന്ത്യയ്ക്കെന്നല്ല, ഒരു രാജ്യത്തിനും യാതൊരു അവകാശവുമില്ല. കള്ളപ്പണം പിടിച്ചെടുക്കാനോ, കൈമാറ്റം ചെയ്യപ്പെടുവാനോ ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മില്‍ യാതൊരു ധാരണയും നിലവിലില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വമ്പര്‍മാരുടെ കള്ളപ്പണ നിക്ഷേപം സ്വിസ് ബാങ്കിലുണ്ടെങ്കില്‍ സ്വറ്റ്സര്‍ലന്റ് എന്ന രാജ്യം അനുവദിച്ചാല്‍ മാത്രമേ ഫലപ്രദമായി പിടിച്ചെടുക്കുവാനോ മറ്റ് നിയമ നടപടികളെടുക്കുവാനോ കഴിയുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. സ്വിസ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള ഒരു വസ്തുതയും അവര്‍ പുറത്തുവിടാറില്ല എന്നതാണ് സ്വിസ്ബാങ്കിന്റെ പ്രത്യേകത. എന്നിട്ടും 100 കള്ളപ്പണക്കാരുടെ പേരുകള്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുള്ളതും, പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയുടെ നിയന്ത്രണത്തില്‍ രൂപീകരിച്ച് കോടതി നിയന്ത്രണത്തില്‍ തന്നെ കള്ളപ്പണത്തെപ്പറ്റി അന്വേഷണം തുടരുകയുമാണ്.
സ്വിസ് ബാങ്കിലോ, മറ്റ് വിദേശത്തോ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം നമ്മുടെ രാജ്യത്തിനുള്ളില്‍ ഉപയോഗിക്കപ്പെടുന്നില്ല, സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്നില്ല. അത് ഉപയോഗമില്ലാത്ത പണമായി നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിനുള്ളില്‍ ഒഴികിക്കൊണ്ടിരിക്കുന്ന കള്ളപ്പണം സൃഷ്ടിക്കുന്ന അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നില്ല എന്നതാണ് വിദേശ കള്ളപ്പണ നിക്ഷേപവും ആഭ്യന്തര കള്ളപ്പണവും തമ്മിലുള്ള വ്യത്യാസം.
അബദ്ധങ്ങള്‍ മാത്രം വിളിച്ചുപറഞ്ഞ് അപഹാസ്യനായിക്കൊണ്ടിരിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളാകട്ടെ, ഒരിക്കലും യുക്തിക്ക് ചേരാത്ത ആരോപണവുമുന്നയിച്ച് രാഷ്ട്രീയം കളിക്കുന്നു. ജൂലായ് മുതല്‍ സെപ്റ്റംബര്‍ മാസംവരെ പൊതുമേഖലാ ബാങ്കുകളില്‍ വമ്പന്‍ നിക്ഷേപം നടന്നത്, നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം ചോര്‍ത്തിക്കൊടുത്തതിന്റെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. പൊതുമേഖലാ ബാങ്കില്‍ നിക്ഷേപിക്കുന്നത് നിയമ പ്രകാരമായതുകൊണ്ടുതന്നെ അതിന് ഇന്‍കം ടാക്സ് നിയമം ബാധകമാകുന്നതാണ്.
തന്നെയുമല്ല പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ നിക്ഷേപകന് ബാദ്ധ്യസ്ഥനുമാണെന്നിരിക്കെ ഇതെങ്ങനെ കള്ളപ്പണമാകും! ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം ടാക്സിന് വിധേയമാകുമ്പോള്‍ പിന്നെ കള്ളപ്പണമാകുന്നതെങ്ങിനെ. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന് ശേഷം കര്‍ഷകരും മറ്റും ഈ മാസങ്ങളില്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നത് പതിവാണെന്നത് ഒരു രഹസ്യ സംഗതിയുമല്ല. കേന്ദ്ര സര്‍ക്കാരിനോടുള്ള രാഷ്ട്രീയ ശത്രുതമൂലം എലിയെ തോല്‍പ്പിച്ച് ഇല്ലം ചുടുന്ന അവസ്ഥയിലാണ് കേജ്രിവാള്. ആ പേരുപോലെ തന്നെ കേജ്രിവാള് രാഷ്ട്രത്തിന് നേരെ ഉയരുന്ന വാള് ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലാവട്ടെ, ഭരണ-പ്രതിപക്ഷ മുന്നണികള്‍ ജനങ്ങളെ വിഡ്ഡികളാക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുടരുകയാണ്. രണ്ടുമുന്നണി നേതാക്കള്‍ക്കും കള്ളപ്പണ വേട്ടയ്ക്കെതിരെ നിരന്തരം അസഹിഷ്ണുത പുലര്‍ത്തുന്ന പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഭരണമുന്നണിക്കാരാകട്ടെ നോട്ട് പിന്‍വലിച്ച ഉടന്‍തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പോലും നോട്ടുകള്‍ സ്വീകരിക്കാതെ ജനങ്ങളെ വലച്ചു. സിവില്‍ സപ്ലൈസിന്റെ ഭക്ഷ്യ വിതരണ രംഗത്ത്, കെഎസ്ആര്‍ടിസിയില്‍ തുടങ്ങി മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ നോട്ടുകളെടുപ്പിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അതിനുശേഷമാണ് ഇപ്പോള്‍ ജനങ്ങളുടെ താല്‍ക്കാലിക ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞ് കണ്ണീരൊഴുക്കുന്നത്. ജനസ്നേഹത്തിന്റെ വൈരുദ്ധ്യാധിഷ്ഠിത മാതൃകയാണോ ഇത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പോലും നോട്ടുകള്‍ സ്വീകരിക്കേണ്ടെന്ന് ഉത്തരവിട്ടത് വിലകുറഞ്ഞ രാഷ്ട്രീയ കളിയായിതന്നെ കേരളത്തിലെ പൊതുസമൂഹം വിലയിരുത്തുന്നു.
തന്നെയുമല്ല ഭാരതത്തിന്റെ ദേശീയ-ആഭ്യന്തര സുരക്ഷയ്ക്കുള്ള ഏത് പദ്ധതിവന്നാലും അതിന് തുരങ്കംവയ്ക്കാന്‍ മടിയില്ലാത്തവരാണ് തങ്ങളെന്നു തെളിയിക്കുകയാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍.
കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കുവാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കേരള സര്‍ക്കാര്‍ തന്നെയാണ്, കേരളത്തിലെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലൈകോയിലും മറ്റും നോട്ടുകളെടുക്കേണ്ടതില്ലെന്ന് ഉത്തരവിട്ടതെന്നുകാണുമ്പോള് സാമാന്യ ജനത്തിന്റെ ദുരിതത്തെപ്പറ്റി വാചാലരാകുന്ന നേതാക്കളുടെ ആത്മാര്‍ത്ഥത സംശയിക്കേണ്ടിയിരിക്കുന്നു.
പ്രൈമറി സൊസൈറ്റികള്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണക്കാരെ നിക്ഷേപം വാങ്ങി രക്ഷപ്പെടുത്താനല്ലേ കേരള സര്‍ക്കാര്‍ കത്തെഴുതിയത് എന്ന ചോദ്യം ഉയരുന്നു. 1000 കോടി രൂപവരെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ മലബാര്‍ പ്രദേശത്തുണ്ടെന്നുള്ള വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതല്ലേ. ഈ പണം കള്ളപ്പണക്കാരുടേതല്ലെങ്കില് പിന്നെ ആരുടേതാണ്. കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്തുന്നതിനായി നബാഡ് സംഘങ്ങളുടെ നിക്ഷേപ വിശദാംശങ്ങള്‍ 2013 ല്‍ ചോദിച്ചപ്പോള്‍ ഇടത്-വലത് മുന്നണികള്‍ ഒരുമിച്ച് ചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസാക്കി ആ നീക്കം തടയുകയായിരുന്നു. പിന്നീട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സ്വാധീനിച്ച് നബാര്‍ഡിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് ലോട്ടറി മാഫിയയെ രക്ഷിച്ചത് കേരളം കണ്ടതാണ്. സാന്റിയാഗോ മാര്ട്ടിന്, നല്‍കാനുള്ള കോടിക്കണക്കിന് നികുതി പണം പിടിച്ചെടുക്കാന്‍ ഇരുമുന്നണികളുടെയും സര്‍ക്കാരിന് കഴിഞ്ഞില്ല. ജനങ്ങളെ വിഡ്ഡികളാക്കുന്ന ഇടത്-വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് മദ്ധ്യസ്ഥത വഹിക്കുന്നത് ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കള്ളപ്പണക്കാരും മറ്റു ചില മാഫിയ സംഘങ്ങളുമാണെന്നത് പരസ്യമായ രഹസ്യമാണ്.
ഇടതു-വലത് മുന്നണിയുടെ ഒത്തുതീര്‍പ്പ് രാഷട്രീയവും പരസ്പരമുള്ള സഹായങ്ങളും ജനങ്ങള്‍ നേരിട്ട് മനസിലാക്കിയതാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. കാരണം കള്ളപ്പണത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. സഹകരണ മേഖലയുടെ വിജയഗാഥ മുഴക്കുന്നവര്‍ക്ക് മാത്രമല്ല ഈ രഹസ്യം അറിയാവുന്നത്.സഹകരണ കള്ളപ്പണ സംഘം എന്നു ബോര്‍ഡു വയ്ക്കേണ്ട അവസ്ഥ കേരളത്തിലെ പല വമ്പന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുമുണ്ട് എന്നത് നഗ്നമായ സത്യം മാത്രം.
ഭാരതത്തിന്റെ ദേശീയ ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഈ കള്ളപ്പണ നിര്‍മ്മാണ പദ്ധതിയെ രാഷ്ട്രീയ ഭേദമെന്യേ പിന്തുണച്ച് വിജയിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാതെ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളുടെ ചില ദൃശ്യമാദ്ധ്യമങ്ങളും ശ്രമിക്കുന്നതെങ്കില്‍, ചരിത്രം നിങ്ങളെ വഞ്ചകര്‍ എന്നു മുദ്രകുത്തുമെന്നതില് യാതൊരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: