1962 ല്‍ ആചാര്യ വിശ്വബന്ധുവിന്റെ ക്ഷണ പ്രകാരം പ്രൊഫ. ശര്‍മ്മ ഹോഷിയാപൂരിലെ സര്‍വ്വകലാശാലയില്‍ വിശ്വേശ്വരാനന്ദ സംസ്കൃത വിദ്യാപീഠത്തില്‍ ചേര്‍ന്നു. 197580 വരെ ഈ സ്ഥാപനത്തിന്റെ മാര്‍ഗ്ഗദര്‍ശക് എന്ന നിലയില്‍ പ്രവര്‍ത്തിച്ച ശര്‍മ്മ കേരളീയ ഗണിത പദ്ധതിയെക്കുറിച്ച് 50 ല്‍ അധികം പുസ്തകങ്ങള്‍ ഇക്കാലത്ത് പ്രസിദ്ധീകരിച്ചു.
1983 മുതല്‍ അദ്ദേഹം മദ്രാസില്‍ തിരിച്ചുവരികയും കേരളീയ ഗണിതത്തിനും, തമിഴ്നാട്ടിലെ ഗണിത ജ്യോതിശാസ്ത്ര പഠനത്തിനും നേതൃത്വവും പ്രചാരവും നല്കി. 2004 ല്‍ ഗണിത യുക്തിഭാഷക്ക് സമഗ്രമായ വ്യാഖ്യാനം തയ്യാറാക്കി. പ്രസ്തുത ഗ്രന്ഥം അദ്ദേഹത്തിന്റെ മരണശേഷം കെ. രാമ സുബ്രഹ്മണ്യത്തിന്റെയും എം.ഡി. ശ്രീനിവാസന്റേയും എം.എസ്. ശ്രീരാമിന്റെയും വിശദീകരണത്തോടെ പിന്നീട് പ്രസിദ്ധീകരിച്ചു.
ജോമെട്രി ഇന്‍ എന്‍ഷ്യന്റ് ആന്റ് മെഡിവെല്‍ ഇന്ത്യ എന്ന ഗ്രന്ഥം രചിച്ച ഡോ. ടി.എ. സരസ്വതി അമ്മ (1918-2000) യുടേത് എടുത്തു പറയേണ്ട പ്രവര്‍ത്തനമാണ്. ഭാരതീയ ഗണിതത്തിന്റെ വ്യത്യസ്ത മാനങ്ങളില്‍ അവര്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ വിവിധ ഗണിത ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു. ഗണിത ശ്രേണികളുടെ ചിത്രാലേഖനം (1958), ചക്രിക ചതുര്‍ഭുജങ്ങള്‍ ഭാരതീയ ഗണിതത്തില്‍ (1961), റെജന്‍ ഗ്രന്ഥങ്ങളിലെ ഗണിതം (1962), ഗണിതശ്രേണികളും മഹാവീരനും (1962) ഭാരതത്തിന്റെ ഗണിത ചിന്തകളുടെ ഉദയം (1970) തുടങ്ങിയവ ശ്രദ്ധേയമാണ്.
കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ചെറുപ്ലശ്ശേരി മാറാത്ത് അച്യുത മേനോന്റെയും തെക്കത്ത് കുട്ടിമാളു അമ്മയുടെയും രണ്ടാമത്തെ മകളായിരുന്നു സരസ്വതിയമ്മ. മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് ഗണിതത്തില്‍ ബിരുദവും തുടര്‍ന്ന് ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അവര്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു.
പിന്നീട് റാഞ്ചിയിലും ധന്‍ബാദിലും മൈസൂറും വിവിധ കോളജുകളില്‍ അധ്യാപികയായി. സംസ്കൃതത്തിലും പ്രാകൃതത്തിലുമുള്ള ഗണിത ശാസ്ത്ര കാലഘട്ടം മുതല്‍ 17-ാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള മൗലിക ഗ്രന്ഥങ്ങളെ അതേ ഭാഷയില്‍ ഉദ്ധരിച്ച് ആധുനിക വ്യാഖ്യാനത്തോടെ അവര്‍ തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍. സംഗമ ഗ്രാമമാധവന്‍, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവന്‍ തുടങ്ങി കേരളീയ ഗണിതജ്ഞാന ജ്യാമിതീയ കണ്ടെത്തലുകളെ അവര്‍ അതേപടി നമുക്ക് തെളിവ് സഹിതം വ്യാഖ്യാനിച്ച് തരുന്നു. വാര്‍ദ്ധക്യ കാലം സ്വന്തം നാട്ടില്‍ ഒറ്റപ്പാലത്താണ് അവര്‍ ചിലവഴിച്ചിരുന്നത്. എങ്കിലും മറവിരോഗം ബാധിച്ചിരുന്നതിനാല്‍ പുതിയ തലമുറയുമായി സംവദിക്കാന്‍ കഴിയാതെ പോയി.
കേരളിയനും എന്നാല്‍ കേരളത്തില്‍ അല്പം പോലും ജീവിച്ചിട്ടില്ലാത്ത ആളുമായ ജോര്‍ജ്ജ് ഗീ വര്‍ഗ്ഗീസ് ജോസഫ് എന്ന മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാല അധ്യാപകന്റെ പ്രവര്‍ത്തനമാണ് ഇന്ന് കേരളീയ ഗണിതപദ്ധതിക്കും സംഗമ ഗ്രാമ മാധവനും അന്താരാഷ്ട്ര വേദികളില്‍ അംഗീകാരം നല്‍കിയത് എന്ന് നിസംശയം പറയാം.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സാംസ്കാരിക നവോത്ഥാന പ്രവര്‍ത്തകനും ഗാന്ധിജിയുടെ ആദ്യകാല സന്തത സഹചാരിയുമായിരുന്ന ജോര്‍ജ്ജ് ജോസഫിന്റെ പൗത്രനാണ് ഗീവര്‍ഗ്ഗീസ്. ഒമ്പതാം വയസ്സില്‍ അച്ഛനമ്മമാരോടൊപ്പം ആഫ്രിക്കയിലേക്ക് കുടിയേറി, പിറന്ന നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ വിദ്യാലയത്തില്‍ രണ്ടാം ഭാഷയായി സംസ്കൃതം പഠിച്ചു. പിന്നീട് ലെയ്സെന്റര്‍, മഞ്ചസ്റ്റര്‍ സര്‍വ്വകലാശാലകളില്‍ പഠനവും ഗവേഷണവും അധ്യാപനവും. ആഫ്രിക്കയിലും ലാറ്റിനമേരിക്കന്‍ നാടുകളിലും ഗണിത പഠന പരിഷ്ക്കരണ പദ്ധതികളില്‍ മുഖ്യപങ്ക് വഹിച്ചു. ഇത് യൂറോപ്പിതര ഗണിത ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിന് പുതിയ മാനം നല്കി.
സംസ്കൃത ഭാഷയിലുള്ള സാമാന്യ പരിജ്ഞാനവും ആധുനിക ഗണിതത്തിലും ഗണിത ബോധന പ്രക്രിയയിലുമുള്ള അവഗാഹ പാണ്ഡിത്യവും ജന്മനാടിനോടുള്ള കൂറും അന്താരാഷ്ട്ര വേദിയില്‍ അംഗീകാരമുള്ള പദവിയും ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസില്‍ സംഗമിച്ചപ്പോള്‍ സംഗമ ഗ്രാമ മാധവനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും ഏതോ ഗ്രഹണം കഴിഞ്ഞ് ശോഭയായി ജ്വലിക്കുന്ന സൂര്യബിംബംപോലെ ദൃശ്യമായി തുടങ്ങി. അദ്ദേഹത്തിന്റെ മയൂരശിഖയും അനന്തതയിലേക്കുളള പാതയും ഇന്ന് ഗണിത ചരിത്ര വിദ്യാര്‍ത്ഥികളുടെ അമൂല്യഗ്രന്ഥങ്ങളായി മാറിയിരിക്കുന്നു.
1832ല്‍ ചാള്‍സ് വിഷ്ലൂടെ ആരംഭിച്ച വലിയ യജ്ഞത്തിന് ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ് ജോസഫിലൂടെ വിജയം കൈവരിക്കാന്‍ പോകുന്നു. ഇരുന്നൂറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നിസംശയം പറയാം യൂറോ കേന്ദ്രിത ശാസ്ത്രചരിത്രത്തിന്റെ വീക്ഷണം ഭാരത കേന്ദ്രീകൃതമായി പരിണമിക്കും. ന്യൂട്ടനും ലെബനിസ്സിനും ഗ്രിഗറിക്കുമൊപ്പം മാധവനേയും നീലകണ്ഠനേയും ജ്യേഷ്ഠദേവനെയും ലോകത്ത് എവിടെയുമുള്ള വിദ്യാര്‍ത്ഥി പഠിക്കും. ടോളമിക്കും യൂഗ്ലിഡിനും പൈഥഗോറസിനും ഒപ്പം ആര്യഭടനേയും ബ്രഹ്മഗുപ്തനേയും ഭാസ്കരാചാര്യനെയും ബൗദ്ധായനനെയും പഠിക്കും.
ഇരിങ്ങാലക്കുടയും തൃക്കണ്ടിയൂരും ആലത്തിയൂരും തഞ്ചാവൂരും കുസുമപുരവും ഉജ്ജയിനിയും എല്ലാം ഗണിത തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറും. അനന്തതയെ കൈക്കുമ്പിളില്‍ ആവാഹിച്ച ആചാര്യന്റെ ഒളിമങ്ങാത്ത ശോഭയും അനാദികാലം തൊട്ട് അനുസ്യൂതം ഒഴുകുന്ന ആര്‍ഷഭൂമിയുടെ അദ്ഭുതചരിത്രവും സൂര്യചന്ദ്രന്മാര് ഉള്ളിടത്തോളം നിലനില്ക്കുകയും ചെയ്യും എന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: