കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തുന്ന പ്രസ്താവനകള്‍ സിപിഐയ്ക്കുള്ള താക്കീതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് പറഞ്ഞു. എല്‍ഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സിപഐ തന്നെയാണ് പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ പേരും പറഞ്ഞ് സിപിഐക്കെതിരെ ആഞ്ഞടിക്കുകയാണ് കോടിയേരി ചെയ്യുന്നത്. വി.എസ്.അച്യുതാനന്ദനും എംഎ.ബേബിയും ചേര്‍ന്ന് പാളയത്തില്‍ പട നയിക്കുമ്പോള്‍ സിപിഐ കലാപക്കൊടിയുയര്ത്തുകയാണ്. നിരന്തരമായി സിപിഐ സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ട് ജനയുഗത്തില്‍ എഡിറ്റോറിയലുകളെഴുതുകയും നേതാക്കള്‍ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്യുന്നു. യുഡിഎഫിന്റെ അധപതനം അധികാരത്തിലെത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുടങ്ങിയതെങ്കില്‍ എല്‍ഡിഎഫിന്റെത് തുടക്കത്തില്‍ ആരംഭിച്ചു.
വീടുകള്‍ തോറും കയറി കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സും മാര്‍കിസ്റ്റ് പാര്‍ട്ടിയും സംയുക്ത പ്രാചരണം ആരംഭിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനമൊഴിയണം. ചെന്നിത്തലയ്ക്ക് യോജിച്ചത് എല്‍ഡിഎഫ് സര്‍ക്കാറിലെ ഉപമുഖ്യമന്ത്രി സ്ഥാനമാണ്. ബിജെപിയാണ് നിലവില്‍ സംസ്ഥാന നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷമെന്നതിനാല്‍ ആ സ്ഥാനം രാജഗോപാല്‍ എംഎല്‍എയ്ക്ക് നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ നല്കിയ അരി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് അരിക്ഷാമത്തിന് കാരണമെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ്സ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: