കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ താവക്കര കാമ്പസ് പ്ലാസ്റ്റിക് വിമുക്ത കാമ്പസായി പ്രഖ്യാപിച്ചു. ഹരിത കേരളം പരിപാടിയുടെ സര്‍വ്വകലാശാലാ തലത്തിലുള്ള ഉദ്ഘാടനം ഇക്കഴിഞ്ഞ 8-ാം തീയതി നടന്നതിനു ശേഷം തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സര്‍വ്വകലാശാലയുടെ പ്രവേശന കവാടത്തിനരികെ പ്ലാസ്റ്റിക് വിമുക്തമേഖല എന്ന ബോര്‍ഡ് സ്ഥാപിക്കും. ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേകം മാലിന്യ സംഭരണികള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ജനുവരി ഒന്ന് മുതല്‍ കാമ്പസിനകത്തു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കുറ്റകരമാക്കാനും നിയമം ലംഘിക്കുന്നവരില്‍ നിന്നും നൂറു രൂപ പിഴയീടാക്കാനും തീരുമാനമായി. കാന്റീനില്‍ പ്ലാസ്റ്റിക്ക്, ഡിസ്പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കും. പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, അലൂമിനിയം ഫോയിലുകള്‍ മുതലായവയില്‍ ഭക്ഷണ പാര്‍സലുകള്‍ അനുവദിക്കുകയില്ല. സര്‍വ്വകലാശാലയിലെ മുഴുവന്‍ ഇ-വേസ്റ്റുകളും റിപ്പയര്‍ ചെയ്യാനാകാത്ത ഫര്ണിച്ചറുകളുള്പ്പടെയുള്ള മാലിന്യങ്ങളും ഒഴിവാക്കാന്‍ തീരുമാനമായി.
വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, ഫിനാന്‍സ് ഓഫീസര്‍ ഷാജി ജോസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വിനോദ്, സെക്യൂരിറ്റി ഓഫീസര്‍ അശോക് കുമാര്‍, സംഘടനകളെ പ്രതിനിധീകരിച്ച് രാഹുല്‍ ബി.അശോക്, ടി.എന്‍.ലീന സുകുമാര്‍, ടി.ബാലകൃഷ്ണന്, എം.കെ.സജിത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: