കണ്ണൂര്‍: കാസര്‍കോട് ചീമേനിയില്‍ ദേശീയ ജനാധിപത്യ സഖ്യം പൊതുയോഗത്തില്‍ പ്രസംഗിച്ച പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീറിനെ അക്രമിച്ച സിപിഎം കൂട്ടാളത്തത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണമെന്ന് എസ്സി മോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ദളിത് സമൂഹത്തിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. പട്ടികജാതിക്കാര്‍ക്ക് റേഷന്‍ നിഷേധിക്കുക, വിദ്യഭ്യാസ ആനൂകൂല്യങ്ങള്‍ തടഞ്ഞുവെക്കുക, ഭവന പദ്ധതികള്‍ അട്ടിമറിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പട്ടികജാതി സമൂഹത്തിനെതിരെയുള്ള അക്രമം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് ദേശീയ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്ക് മുന്നില്‍ പുലയക്കുടില്‍ എന്ന ബാനര്വെച്ച് എസ്എഫ്ഐ കേരളത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടുനയിക്കുന്ന സമര മുറകളാണ് നടപ്പിലാക്കുന്നത്. അഡ്വ.സുധീറിനെ അക്രമിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കെ.സുകുമാരന്‍ അധ്യക്ഷതവഹിച്ചു. കെ.ബിജു, കുട്ടികൃഷ്ണന്, എ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: