തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്. ഒരു സ്വകാര്യചാനലിന്റെ പരിപാടിയിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസിനുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
പാര്‍ട്ടി നിലപാട് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. നയങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് പാര്‍ട്ടി നയം. അല്ലാതെ പിണറായി പറയുന്നത് ഏറ്റെടുക്കുന്നതല്ല പാര്‍ട്ടിയുടെ പണി. പാര്‍ട്ടിയുടെ നയം പിണറായി വിജയന്റെയും നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്നത് പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയിലാണ്. പാര്‍ട്ടി പറയുന്നതനുസരിച്ച് നിലപാടെടുക്കാന്‍ ബാധ്യസ്ഥനാണ്. ഡിജിപിയുടെയും പോലീസിന്റെയും പല പ്രവര്‍ത്തികളും അംഗീകരിക്കാനാകില്ല. പാര്‍ട്ടിക്ക് ഡിജിപിയുടെ പല പ്രവര്‍ത്തികളോടും വിയോജിപ്പുണ്ട്.
പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രി സര്‍ക്കാരില്‍ നടപ്പാക്കണം. പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചാല്‍ ആരായാലും നടപടിയുണ്ടാകുമെന്നും അനത്തലവട്ടം തുറന്നടിച്ചു.
ജനുവരിയില്‍ ലാവ്ലിന് കേസ് വാദം കേള്‍ക്കാനിരിക്കെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പിണറായി അസ്വസ്ഥനാണ്. ഐഎഎസ്-ഐപിഎസ് പോരും മാവോയിസ്റ്റുകള്‍ക്കെതിരായ പോലീസ് നടപടിയില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികളില്‍ നിന്നുണ്ടായ എതിര്‍പ്പും പോലീസിനെയും ടൂറിസം അവാര്‍ഡിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വി.എസ് രംഗത്തെത്തിയതും പിണറായിക്ക് തിരിച്ചടിയായിരുന്നു.
മന്ത്രിമാര്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും എതിര്‍സ്വരങ്ങള്‍ രൂപപ്പെടുന്നത് മുന്നില്‍കണ്ട് 26 ന് പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗവും ചേരും. പോലീസിലടക്കം അഴിച്ചുപണി നടത്തി അയഞ്ഞുതുടങ്ങിയ ഭരണസംവിധാനം വീണ്ടും കൈപ്പിടിയിലാക്കാനുള്ള ഗ്രാമത്തിലായിരുന്നു പിണറായി. ഇതിനിടെയാണ് വി.എസിനുപുറകെ ആനത്തലവട്ടവും പിണറായിക്കെതിരെ പരസ്യമായി പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ ഭരണസംവിധാനത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: